ആരും തഴയുന്നത് കൊണ്ടല്ല മലയാളത്തില്‍ സജീവമാകാത്തതെന്നും കഴിവുള്ളവരെ മലയാള സിനിമ എന്നും സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരി ഇല്ലായിരുന്നുവെങ്കിൽ തനിക്കൊരു സിനിമാ ജീവിതമേ ഉണ്ടാകില്ലായിരുന്നുവെന്നും താരം. തന്റെ പുതിയ തെലുങ്ക് ചിത്രം ‘കാര്‍ത്തികേയ 2’ പ്രമോഷന്റെ ഭാഗമായുള്ള പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.
‘‘മലയാള സിനിമ തഴയുന്ന പോലെ തോന്നിയിട്ടില്ല. പ്രേമം ഇറങ്ങിയ സമയത്ത് എന്നെ ഒരുപാട് സ്നേഹിച്ചതാണ് മലയാളികൾ. പ്രേക്ഷകര്‍. മുടിയുള്ള കുട്ടി എന്ന രീതിയിലൊക്കെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. പക്ഷേ ഞാന്‍ പ്രേമം സിനിമയില്‍ കുറച്ച് ഭാഗത്തെ വരുന്നുള്ളു, അത് കൊണ്ട് എന്തിനാണ് ഇത്ര പ്രൊമോഷന്‍ ഒക്കെ കൊടുക്കുന്നത് എന്ന രീതിയില്‍ എല്ലാവരും ചിന്തിച്ച് കാണും. അങ്ങനെ ചിന്തിച്ചവരെ കുറ്റം പറയാനും പറ്റില്ല.
പിന്നെ ആ സമയത്ത് എനിക്ക് ആളുകളോട് എന്താണ് സംസാരിക്കേണ്ടത്, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പോലും അറിയില്ല. ഇപ്പോള്‍ കുറച്ച് ഫില്‍ട്ടര്‍ ചെയ്ത് സംസാരിക്കും , അന്ന് ഞാന്‍ ഒരു നോര്‍മല്‍ ഇരിഞ്ഞാലക്കുടക്കാരിയായിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് ഒക്കെ മാറ്റം വന്നിട്ടുണ്ട്. ഇന്‍ഡസ്ട്രി എന്നെ തഴയുന്ന പോലെ ഒന്നും തോന്നിയിട്ടില്ല’’.– അനുപമ പറഞ്ഞു.
ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നിവയാണ് അനുപമ മലയാളത്തില്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.