നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നടനും നിർമാതാവുമായ വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇന്നുതന്നെ ഇതു പരിഗണിച്ചേക്കും.
അതേ സമയം, വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ്. കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരു വഴി വിജയ് ബാബു യുഎഇയിലേക്കു പോയതായാണു വിവരം. കീഴടങ്ങാതെ നടനു മറ്റു വഴികളില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
പരാതിയിൽ കഴമ്പുണ്ടെന്ന് ഓരോ നിമിഷവും തെളിയുന്നതായും കമ്മിഷണർ പറഞ്ഞു. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. അറസ്റ്റ് അനിവാര്യമാണെന്നും നാഗരാജു പറഞ്ഞു. വിജയ് ബാബുവിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
കേസിൽ ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ടു വിജയ് ബാബുവിന്റെ ചിലവന്നൂരിലെ ആഡംബര ഫ്ലാറ്റിലും നഗരത്തിലെ ഹോട്ടലിലും ഇന്നലെ തെളിവെടുപ്പു നടത്തി. ഈ സ്ഥലങ്ങളിൽ അതിജീവിതയ്ക്കൊപ്പം വിജയ് ബാബുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സൂചനകൾ ലഭിച്ചു. വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് കോടതിയിൽ അപേക്ഷ നൽകി. യുവതി പരാതി നൽകിയതിനു പിന്നാലെ ഗോവയിലേക്കു പോയ വിജയ് ബാബു അവിടെനിന്നു ദുബായിലേക്കു കടന്നെന്നാണു പൊലീസ് നിഗമനം. വിജയ് ബാബുവിനെ തിരഞ്ഞു സിറ്റി പൊലീസ് സംഘം ഗോവയിലേക്കു പോയിരുന്നു.