Thursday 25 January 2024 04:04 PM IST : By സ്വന്തം ലേഖകൻ

‘പത്താം തീയതി വേണുമോന്റെ പിറന്നാളല്ലേ’: ആ സ്നേഹ സാമീപ്യം മറഞ്ഞുപോയി, പാട്ട് പാടാൻ മീനാക്ഷിയമ്മ ഇനിയില്ല

g-venugopal-meenakshiyamma

സ്നേഹ വാത്സല്യങ്ങൾ ഇഴചേരുന്ന ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ച മീനാക്ഷിയമ്മയുടെ വിയോഗത്തിൽ കണ്ണീർ കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ. പുലയനാർകോട്ട വൃദ്ധസദനത്തിലെ അന്തേവാസിയായ മീനാക്ഷിയമ്മയുടെ വിയോഗം ഏറെ വേദന നിറയ്ക്കുന്നതാണെന്നാണ് വേണുഗോപാലിന്റെ കുറിപ്പ്. ഗായകന്റെ എല്ലാ ജന്മദിനവും വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ്. മുൻപൊരിക്കൽ ആഘോഷത്തിനിടെ മീനാക്ഷിയമ്മയ്ക്ക് കേക്ക് മുറിച്ചു കൊടുക്കുന്നതിന്റെ ചിത്രം പങ്കിട്ടാണ് വേണുഗോപാലിന്റെ നൊമ്പരക്കുറിപ്പ്

‘അങ്ങനെ മീനാക്ഷിയമ്മയും ഇനി ഓർമകളിൽ മാത്രം. പുലയനാർകോട്ട ഗവൺമെന്റ് വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്നു മീനാക്ഷിയമ്മ. സസ്നേഹം ജി.വേണുഗോപാൽ ഫൗണ്ടേഷൻ അവിടെ നടത്തിപ്പോരുന്ന സർവ പ്രവർത്തനങ്ങളിലും ഞങ്ങളുടെ അഭ്യുദയകാംക്ഷി മാത്രമല്ല, അവിടെയുള്ള എല്ലാ അന്തേവാസികളേയും കോർത്തിണക്കി സജീവമായി മുന്നിൽ നിന്നിരുന്ന വ്യക്തിയായിരുന്നു മീനാക്ഷിയമ്മ. ഡിസംബർ പത്തിന് ദിവസങ്ങൾ മുന്നേ അവർ അന്വേഷിച്ചു തുടങ്ങും, "പത്താം തീയതി വേണുമോന്റെ പിറന്നാളല്ലേ, ഇത്തവണ എന്തൊക്കെയാണ് പരിപാടികൾ?" കേക്ക് മുറിച്ച് ആദ്യ കഷ്ണം എനിക്ക് തരാനും മുന്നിൽ നിന്ന് പാട്ട് പാടാനും വെള്ള തോർത്തിൽ നൂൽ കൊണ്ട് ചിത്രപ്പണികൾ ചെയ്ത് എനിക്ക് സമ്മാനിക്കാനും ഇനി മീനാക്ഷിയമ്മ ഇല്ല. 

കഴിഞ്ഞ രണ്ട് വർഷമായി "സസ്നേഹം" പരിപാടികൾക്കു സദസ്സിൽ വന്നിരിക്കാൻ മോശമായി വരുന്ന ആരോഗ്യം മീനാക്ഷിയമ്മയെ സമ്മതിച്ചിരുന്നില്ല. ഞങ്ങൾ അമ്മയെ മുറിയിൽ പോയി കാണുകയായിരുന്നു പതിവ്. സസ്നേഹത്തിന്റെ അംഗങ്ങളുടെ വക ഒരു സദ്യ ഒരുക്കാനായി രണ്ട് മാസം മുൻപ് വൃദ്ധസദനത്തിൽ എത്തിയപ്പോഴായിരുന്നു മീനാക്ഷിയമ്മയെ അവസാനമായി കാണുന്നത്. ഓരോ പ്രാവശ്യവും എന്നെ കാണുമ്പോഴും ആ കണ്ണുകളിലെ തിളക്കം, വാത്സല്യത്തിന്റെ തിരയിളക്കം, ഞങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞതാണ്. മീനാക്ഷിയമ്മയുടെ ആത്മാവിന് മോക്ഷപ്രാപ്തിക്കായ് പ്രാർഥിക്കുന്നു’, ജി.വേണുഗോപാൽ കുറിച്ചു.