സൗന്ദര്യ മത്സരത്തില്‍ പുതിയ അധ്യായം രചിച്ച് അറുപതു വയസുകാരി. സ്ഥിരം സൗന്ദര്യ സങ്കല്‍പങ്ങളെ കാറ്റില്‍ പറത്തി അലക്സാന്‍ഡ്ര റോഡ്രിഗസ് ആണ് ചരിത്ര വിജയം നേടിയത്. മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസില്‍ കിരീടം ചൂടിയാണ് അലക്സാന്‍ഡ്ര ലോകത്തിന് മുന്നില്‍ അദ്ഭുതമായി മാറിയത്. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് അറുപതുകാരി കിരീടമണിയുന്നത്.
50 വയസ് കഴിഞ്ഞാല്‍ ജീവിതത്തിന്റെ അവസാനമായി എന്നു ചിന്തിക്കുന്നവര്‍ക്ക് പ്രായം കൊണ്ടുതന്നെ മറുപടി നല്‍കുകയാണ് അലക്സാന്‍ഡ്ര. സൗന്ദര്യമത്സരങ്ങള്‍ യുവതികള്‍ക്ക് മാത്രം ഉളളതാണെന്ന കാഴ്ചപ്പാടിനെ സ്വന്തം നേട്ടത്തിലൂടെ പൊളിച്ചെഴുതുകയാണ് ഈ അറുപതുകാരി.
'സൗന്ദര്യമത്സരങ്ങളിൽ ഒരു പുതിയ മാതൃകയാകുന്നതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. കാരണം, സൗന്ദര്യമത്സരങ്ങളിൽ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അത്തരം മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന, ഞങ്ങളുടെ തലമുറയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്. മിസ് യൂണിവേഴ്സ് അർജന്‍റീന 2024 കിരീടത്തിനു വേണ്ടി മല്‍സരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. '- അഭിഭാഷകയും മാധ്യമപ്രവർത്തകയുമായ അലക്സാന്‍ഡ്ര തന്റെ നേട്ടത്തെ കുറിച്ച് പറയുന്നു.
മിസ് അർജന്റീന കിരീടത്തിന് വേണ്ടി മത്സരിക്കുന്ന അലക്സാന്‍ഡ്രയ്ക്ക് നിരവധി ആരാധകരുണ്ട്. മുന്‍പ് 18 നും 28 നും ഇടയിൽ പ്രായമുള്ളവരെ മാത്രമേ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ 2024 മുതല്‍ 18 വയസിന് മുകളിലുളള ഏത് പ്രായക്കാര്‍ക്കും മത്സരിക്കാം എന്ന തരത്തിലേക്ക് നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു.