Tuesday 13 February 2024 10:16 AM IST : By എസ്.പി. ശരത്

ഒറ്റയാന്റെ ആക്രമണം: തുമ്പിക്കൈ കൊണ്ട് അടിയേറ്റ് നീരും ചതവും, അസ്ഥിക്ക് പൊട്ടൽ! നഷ്ടപരിഹാരം ലഭിച്ചത് 420 രൂപ!

ele6thriii

ഭാസ്കരന്റെ (64) മുതുകത്തു തുമ്പിക്കൈ കൊണ്ട് അടിയേറ്റ ഭാഗത്തെ നീരും ചതവും മാറിവരുന്നതേയുള്ളൂ. കണങ്കാലിലെ അസ്ഥിക്കേറ്റ പൊട്ടൽ ഭേദമാകാൻ ഒരു മാസമെടുക്കും. പ്ലാസ്റ്റർ നീക്കി നടന്നുതുടങ്ങിയാലും ടാപ്പിങ് ജോലിക്കു പോയിത്തുടങ്ങാൻ 2 മാസത്തെ വിശ്രമമെങ്കിലും അനിവാര്യം. ഒറ്റയാന്റെ ആക്രമണം മൂലം സംഭവിച്ച ഈ കഷ്ടനഷ്ടങ്ങൾക്കു ഭാസ്കരനു നഷ്ടപരിഹാരമായി ലഭിക്കാൻ പോകുന്ന തുക 420 രൂപയാണ്! കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റാൽ ചികിത്സയ്ക്കു ചെലവായ തുക മാത്രമേ ഇരകൾക്കു നഷ്ടപരിഹാരമായി ലഭിക്കൂ എന്ന നിബന്ധനയാണു കാരണം.

തൃശൂർ പാലപ്പിള്ളി എലിക്കോട് 3നു രാവിലെ 7.30ന് ആണു കുണ്ടായി ചൂളയ്ക്കൽ ഭാസ്കരനെ ഒറ്റയാൻ ആക്രമിച്ചത്. അടിയേറ്റു തെറിച്ചുവീണയുടൻ ചാഞ്ഞുകിടന്ന  മരത്തിന്റെ അടിയിലേക്ക് ഉരുണ്ടുകയറിയതോടെ കുത്തിൽ നിന്നു രക്ഷപ്പട്ടു. മരത്തിന്റെ കുറ്റി തറഞ്ഞുകയറി കാലിനു ഗുരുതര പരുക്കേറ്റു. സർക്കാർ ആശുപത്രിയിലായിരുന്നു ചികിത്സ.മരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ മാത്രമേ നഷ്ടപരിഹാരമുള്ളൂ എന്നാണ് വനംവകുപ്പ് അറിയിച്ചത്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ ഏകമകൾക്ക് ഇപ്പോഴും മരുന്നുകൾക്കു മാസംതോറും 5000 രൂപയെങ്കിലും ചെലവാകും. ഭാര്യ ചന്ദ്രിക  ആസ്ത്മ രോഗി.

മരിച്ചാൽ 10 ലക്ഷം നഷ്ടപരിഹാരം

വന്യജീവി ആക്രമണത്തിൽ മരിക്കുന്നയാളുടെ അവകാശികൾക്കു 10 ലക്ഷം രൂപയാണു നഷ്ടപരിഹാരം. സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപ ലഭിക്കും. പരുക്കേൽക്കുന്ന വ്യക്തികൾക്കു ചികിത്സയ്ക്കു ചെലവാകുന്ന തുക (പരമാവധി ഒരുലക്ഷം) തിരികെ നൽകും. സിവിൽ സർജന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്നു മാത്രം. വനത്തിനു പുറത്തുവച്ചാണു വന്യജീവി ആക്രമണമെങ്കിൽ മരിക്കുന്നയാളിന്റെ അവകാശിക്കു 2 ലക്ഷം രൂപ മാത്രമാണു നഷ്ടപരിഹാരം. 

Tags:
  • Spotlight