Saturday 17 February 2024 10:33 AM IST : By സ്വന്തം ലേഖകൻ

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആനന്ദ് ജീവനൊടുക്കിയെന്ന് പൊലീസ്; തോക്ക് കണ്ടെത്തി

us-family-demise

യുഎസിലെ കലിഫോർണിയയിലെ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികൾ മരിച്ച സംഭവത്തിൽ ഭർത്താവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക വിലയിരുത്തലിൽ സാൻ മറ്റെയോ പൊലീസ്. ഭാര്യ ആലീസ് പ്രിയങ്കയുടെ (40) ശരീരത്തിൽ ഒട്ടേറെ തവണ വെടി കൊണ്ടിട്ടുണ്ടെന്നും എന്നാൽ ഭർത്താവ് ആനന്ദ് സുജിത് ഹെൻറിയുടെ (42) ശരീരത്തിൽ ഒരു വെടി മാത്രമേ ഏറ്റിട്ടുള്ളൂവെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരുടെ ശരീരത്തിൽ വെടിയുണ്ടകളോ ആക്രമണം നേരിട്ട ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. അതിനാൽ  കുട്ടികളുടെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ 10ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. 

9 എംഎം തോക്ക് ഇവരുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ആനന്ദിന്റെ പേരിൽ നിയമപരമായ റജിസ്റ്റർ ചെയ്താണ്. മുൻപ് ഈ പ്രദേശത്ത് നിന്നോ വീട്ടിൽ നിന്നോ ആക്രമണ സമാനമായ സംഭവങ്ങളോ കേസുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 2020ന് ശേഷം വീടിന്റെ മുറ്റത്ത് മൗണ്ടൻ ലയണിനെ കണ്ടുവെന്ന സംഭവത്തിൽ മാത്രമാണ് പൊലീസുമായി ബന്ധപ്പെട്ടിരുന്നതെന്നും സാൻ മറ്റെയോ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. 

അതേസമയം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അനിശ്ചിതമായി വൈകാനാണ് സാധ്യത. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മാത്രമേ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതി ലഭിക്കുകയുള്ളൂ. മരണവാർത്ത അറിഞ്ഞ ഉടൻ ആനന്ദിന്റെ വിദേശത്തുള്ള 2 സഹോദരങ്ങൾ യുഎസിൽ എത്തിയിട്ടുണ്ട്. എങ്കിലും കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണമായ വിവരങ്ങൾ ലഭ്യമായ ശേഷം മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി ലഭിക്കുകയുള്ളൂ.