Wednesday 28 December 2022 12:46 PM IST : By സ്വന്തം ലേഖകൻ

ചൈൽഡ്‌ലൈൻ അല്ല, ഇനി ‘ചൈൽഡ് ഹെൽപ്‌ലൈൻ’; കേരളത്തിൽ ജനുവരി 6 നു കൺട്രോൾ റൂമുകൾ തുറക്കണം...

childline-childhelpline-cover

1098 എന്ന നമ്പർ കാണുമ്പോഴേ ആളുകളുടെ മനസ്സിൽ തെളിയുന്ന പേരാണ് ചൈൽഡ്‌ലൈൻ. കുട്ടികളുടെ അവകാശനിഷേധങ്ങൾക്ക് പരിഹാരം കാണാനുള്ള ചൈൽഡ്‌ലൈൻ സംവിധാനം മാറുകയാണ്. നിലവിൽ കേന്ദ്ര വനിതാ ശിശുവികസനവകുപ്പിനു കീഴിൽ കുട്ടികളുടെ വിളികൾ കൈകാര്യം ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ നോഡൽ ഏജൻസി സംവിധാനത്തിന് അവസാനമാകുന്നു.

കുട്ടികളുടെ സഹായം ആവശ്യപ്പെട്ടുള്ള വിളികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേക്കു ലയിപ്പിക്കുന്നതിന്റെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ‘ചൈൽഡ് ഹെൽപ്‌ലൈൻ’ എന്ന പുതിയ സംവിധാനം പൂർണമായും സർക്കാർ നിയന്ത്രണത്തിൽ മാത്രമായിരിക്കും. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നോഡൽ ഓഫിസർമാരെ കണ്ടെത്താനും വനിതാ ശിശുവികസന വകുപ്പിന്റെ കൂടി കൺട്രോൾ റൂമുകൾ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. സി ഡാക് സാങ്കേതിക സംവിധാനങ്ങൾ ഒരുക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് പദ്ധതി പൂർണമായി മാറ്റാനും പൊലീസ് മാത്രം കുട്ടികളുടെ വിളികൾ കൈകാര്യം ചെയ്യാനുമായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇതു സംബന്ധിച്ച പരാതി വ്യാപകമായതിനെ തുടർന്നാണ് ചർച്ചകൾക്കൊടുവിൽ വനിത ശിശുവികസനവകുപ്പിന്റെ കൂടി കൺട്രോൾ റൂമുകൾ തുറക്കുന്നത്. കൺട്രോൾ റൂമുകൾ ഒരുക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ വിതരണം മൂന്നു ഘട്ടമായാണ് പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിലെ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ജനുവരി 6 ന് കൺട്രോൾ റൂമുകൾ തുറക്കണമെന്നാണ് നിർദേശം.

വിവിധ സംസ്ഥാനങ്ങൾക്ക് മൂന്നു ഘട്ടമായി ഡിസംബർ 28 മുതൽ ഫെബ്രുവരി 16 വരെയുള്ള തിയതികളാണ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 1098 എന്ന നമ്പർ നിലനിർത്തുമെങ്കിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതോടെ അത് ഇല്ലാതായേക്കുമെന്നാണ് സൂചന. 112 എന്ന പൊലീസ് നമ്പറിലാവും കോളുകൾ സ്വീകരിക്കുക. 1098 പോലെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ നമ്പർ ഒഴിവാക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്...