Wednesday 03 April 2024 11:46 AM IST : By സ്വന്തം ലേഖകൻ

മരണാനന്തരജീവിതം വിശദമാക്കുന്ന വിഡിയോകൾ... ദേഹം മുഴുവൻ മുറിവുണ്ടാക്കി മരിക്കാൻ തീരുമാനിച്ചത് എന്തിന്?

ayybhu

തവാങ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന അരുണാചൽ പ്രദേശിലെ സ്ഥലമാണ് സിറോ. 5 വർഷത്തിനിടെ ഇവിടെ ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ലോവർ സുദൻ സിരി ജില്ലാ എസ്പി ഓഫിസിലെ എഎസ്ഐ മലയാളിയായ വേണുഗോപാൽ പറയുന്നു. ജില്ലാ ആസ്ഥാനമാണു സിറോ പട്ടണം. 20ൽ താഴെ മലയാളികളാണു സ്ഥിരതാമസം.

ആര്യയും ദേവിയും നവീനും 28ന് ഹോട്ടലിലെത്തിയശേഷം എവിടെയൊക്കെ പോയെന്നു കണ്ടെത്താനുള്ള അന്വേഷണത്തിനും എസ്പി കെനി ബാദ്ര നിർദേശിച്ചിട്ടുണ്ട്. മൂവരും മരണാനന്തരജീവിതം സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നെന്ന വിവരം കേരള പൊലീസ് അറിയിച്ചതിനെ തുടർന്നാണ് അരുണാചലിൽ എവിടെയൊക്കെയാണു പോയതെന്നു പൊലീസ് അന്വേഷിക്കുന്നത്. ദുർമന്ത്രവാദ സംഘങ്ങൾ ഉള്ളതായ വിവരമൊന്നും അരുണാചൽ പൊലീസിനില്ല. അക്രമസംഭവങ്ങൾ പോലും കുറവുള്ള സ്ഥലമാണിത്.

പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്നു വിശ്വസിപ്പിച്ചു, മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ അയച്ചു

ചിന്തിച്ചത് മരണാനന്തര ജീവിതം; കണ്ടെത്തിയ പോംവഴി മരണം!

അരുണാചലിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നെന്നു പൊലീസ്. മരണാനന്തര ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. വീട്ടുകാർക്കും ചില സംശയങ്ങൾ തോന്നിയിരുന്നു. എന്നാൽ‌, ആരോടും മനസ്സുതുറക്കാത്ത വിധമായിരുന്നു മൂവരുടെയും പെരുമാറ്റം. ഏതാനും മാസങ്ങളായി ആരോടും ഇടപഴകാത്ത തരത്തിലായിരുന്നു ജീവിതം. ദേഹമാസകലം മുറിവുണ്ടാക്കി മരിക്കാൻ തിരഞ്ഞെടുത്ത രീതിയും സംശയങ്ങളുണ്ടാക്കുന്നു.

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരെയാണ് അരുണാചലിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണാനന്തരജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നവരുടെ കൂട്ടായ്മ കേരളത്തിൽ തന്നെയുണ്ടെന്നു പൊലീസ് സംശയിക്കുന്നു.

ഇവർ വെബ്സൈറ്റിൽ തിരഞ്ഞ കാര്യങ്ങൾ സൈബർ വിഭാഗം പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. മരണാനന്തരജീവിതം വിശദമാക്കുന്ന ഒട്ടേറെ യുട്യൂബ് വിഡിയോകളും ഇവർ കണ്ടിരുന്നു. 3 പേരുടെയും സ്വഭാവത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും മനസ്സിലാക്കാനാണു പൊലീസ് ശ്രമിക്കുന്നത്. വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും അരുണാചലിലേക്കു പുറപ്പെട്ടു.

കൺവൻഷനു പോകുന്നുവെന്നു പറഞ്ഞാണു നവീനും ദേവിയും വീട്ടിൽനിന്നു പോയത്. തിരുവനന്തപുരത്തുനിന്ന് ആര്യയെ കൂട്ടി വിമാനമാർഗം അരുണാചലിലേക്കു പോകുകയായിരുന്നു. കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം ആയുർവേദ കോളജിൽ സഹപാഠികളായിരുന്ന നവീനും ദേവിയും 13 വർഷം മുൻപാണ് വിവാഹം കഴിച്ചത്. ഏറെനാൾ വിവിധ സ്ഥാപനങ്ങളിൽ ആയുർവേദ ഡോക്ടർമാരായിരുന്ന ഇരുവരും പിന്നീട് ജോലി ഉപേക്ഷിച്ചു.

ഡോക്ടർ ജോലിവിട്ട് നവീൻ കേക്ക് ബിസിനസ് ആരംഭിച്ചു. ജർമൻ ഭാഷ പഠിച്ച് ദേവി സ്കൂളിൽ ടീച്ചറായപ്പോഴാണു സഹാധ്യാപിക ആര്യയെ പരിചയപ്പെടുന്നത്. ദേവി കോവിഡിനുമുൻപ് ജോലി മതിയാക്കിയെങ്കിലും ആര്യയുമായി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. സുഖമില്ലെന്നു പറഞ്ഞ് ഒരാഴ്ച മുൻപ് സ്കൂളിൽ നിന്ന് ആര്യ അവധിയെടുത്തു. വീട്ടിലെത്താതായതോടെ അച്ഛൻ നൽകിയ പരാതിയെ തുടർന്നാണ് ആര്യ പോയത് നവീനും ദേവിയും ഒപ്പമാണെന്നു കണ്ടെത്തിയത്.