അരുണാചലിലെ ദമ്പതികളുടെയും യുവതിയുടെയും മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ഡിസിപി പി. നിതിന്‍രാജ്. ഇവര്‍ തമ്മിലുള്ള രഹസ്യഭാഷയിലുള്ള ഇ മെയില്‍ കണ്ടെടുത്തു. യാത്രകള്‍, അന്യഗ്രഹജീവിതം എന്നിവ പ്രധാനവിഷയമായ ഇ മെയിലുകള്‍ അയച്ചിരിക്കുന്നത് രഹസ്യഭാഷയിലാണെന്നും നിതിന്‍ രാജ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള 2021 ഓളം ഇമെയിലുകള്‍ കണ്ടെടുത്തു. വിശ്വാസവുമായി അരുണാചലിലെ സീറോ വാലിക്കുള്ള ബന്ധം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും കൈ ഞരമ്പ് മുറിച്ച ശേഷം നവീൻ ജീവനൊടുക്കിയെന്ന നിഗമനത്തോടെയാണ് അന്വേഷണം വിപുലപ്പെടുത്തുന്നത്. അന്ധവിശ്വാസ പ്രേരണക്ക് പിന്നിൽ കൂടുതൽ സംഘങ്ങളുണ്ടോ, സുഹൃത്തായ ആര്യയെ എങ്ങിനെ വശത്താക്കി, മരണയാത്രയ്ക്ക് അരുണാചൽ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തത് എന്തിന് തുടങ്ങി ദുരൂഹതകൾ കേന്ദ്രീകരിച്ച് അന്വേഷിക്കും.
അതിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചേക്കും. മലയാളി ദമ്പതികളും യുവതിയും മരിച്ചതില്‍ ദുരുഹതകളേറെയാണ്. അന്ധവിശ്വാസ സംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്. മരണത്തിന് പിന്നില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന സംഘങ്ങളാണെന്നാണ് സംശയം. നവീനിന്റെ ലാപ്ടോപ്പില്‍ വിവിധ ഡാര്‍ക്ക് നെറ്റ് സംഘങ്ങളെക്കുറിച്ച് സൂചനയുണ്ട്. സംശയം ബലപ്പെടുത്തുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും ലാപ്ടോപ്പില്‍ കണ്ടെത്തി.