തിരുവന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലായ ഡോ. റുവൈസ് അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി മാധ്യമങ്ങളിലടക്കം ഇടം പിടിച്ച ആള്. റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ ആ വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഡോക്ടര്‍മാരുടെ സംഘടനയായ പിജി ഡോക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായിരുന്ന റുവൈസിനെ സംഭവത്തിന് പിന്നാലെ ഇന്നലെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.
ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനങ്ങളിലെല്ലാം റുവൈസ് സജീവ സാന്നിധ്യമായിരുന്നു. ഡോക്ടര്‍മാരുടെ അവകാശലംഘങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലും പ്രതികരണങ്ങളുമായി റുവൈസ് പൊതുവേദികളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് രണ്ടാംവർഷ പി ജി വിദ്യാർഥിയായിരുന്ന ഷഹ്നയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷഹ്നയും റുവൈസും അടുപ്പത്തിലായിരുന്നു. എന്നാൽ വിവാഹാലോചന നടത്തിയപ്പോൾ 150 പവനും ബിഎംഡബ്ല്യു കാറും ഭൂമിയും ഉൾപ്പെടെ ഉയർന്ന സ്ത്രീധനം റുവൈസും പിതാവും ആവശ്യപ്പെട്ടെന്നാണ് പരാതി.
50 പവനും 50 ലക്ഷം രൂപയും കാറും നൽകാമെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ അത് പോരെന്ന കാരണത്താല്‍ റുവൈസ് വിവാഹബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഇതിനെ തുടര്‍ന്നുണ്ടായ നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ മൊഴി.
സംഭവത്തില്‍ ഡോ. ഇ.എ. റുവൈസിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് രാവിലെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.