ഭീതിയകലാത്ത മനസ്സുമായാണു ചൂരക്കാട് നിവാസികൾ തിങ്കളാഴ്ച രാത്രി തള്ളി നീക്കിയത്. ദൂരെ ചെറിയ ഒച്ച കേട്ടാൽപോലും നാട്ടുകാരുടെ ഹൃദയമിടിപ്പേറുന്നു. സ്ഫോടനം ഉണ്ടായതിന്റെ സമീപ പ്രദേശത്തെ മിക്ക വീടുകളും നശിച്ചു. ജനലുകളും വാതിലുകളുമെല്ലാം പൂർണമായി തകർന്നു.
ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെയും ചൂരക്കാട് ഭാഗത്തുള്ള കുടുംബങ്ങൾക്ക്.ചൂടും കൊതുകും പൊടിയും എല്ലാമായി കിടന്നുറങ്ങാൻ പോലും കഴിഞ്ഞില്ലെന്ന് ശ്രീധരം വീട്ടിൽ ശശിധര പണിക്കർ പറയുന്നു.
ചൂരക്കാട് മേഖലയിൽ പരിശോധന നടത്തി ആരോഗ്യ വിഭാഗം
തൃപ്പൂണിത്തുറ ∙ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗം മേഖലയിൽ സ്ക്രീനിങ് നടത്തി. 88 അംഗങ്ങൾ 14 സംഘങ്ങളായി തിരിഞ്ഞു 327 ഭവനങ്ങൾ സന്ദർശിച്ചു വൈദ്യസഹായം നൽകി. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 23 പേരെയും സ്ഫോടനത്തിനുശേഷം കേൾവി പ്രശ്നംകണ്ട 13 പേരെയും ഒരു വയസ്സ് വരെ പ്രായപരിധിയിലുള്ള 13 പേരെയും ഒന്നിനും 5നും ഇടയിൽ പ്രായമുള്ള 47 പേരെയും പരിശോധിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന 6 പേർ, 7 ഗർഭിണികൾ, അസുഖബാധിതരായ 23 പേർ, സമീപകാലത്ത് ശസ്ത്രക്രിയ കഴിഞ്ഞ 25 പേർ, അസുഖത്തിന് ദിവസവും മരുന്ന് കഴിക്കുന്ന 153 പേർ എന്നിവരെയും പരിശോധനയ്ക്കു വിധേയരാക്കി.