മുടിയഴകു കൊണ്ട് താരമായി നാലാം ക്ലാസ് വിദ്യാർഥി സി. കാശിനാഥ്. ആ മുടി കാൻസർ രോഗികൾക്കു നൽകാനായി മുറിക്കുന്നത് ശ്രദ്ധേയ പരിപാടിയാക്കാനൊരുങ്ങുകയാണ് തേഞ്ഞിപ്പലം ഒലിപ്രം തിരുത്തി എയുപി സ്കൂളിലെ അധ്യാപക– വിദ്യാർഥി സമൂഹം. ലയൺസ് ക്ലബ് പ്രവർത്തകർ മുടി ഏറ്റെടുത്ത് എറണാകുളത്ത് കാൻസർ രോഗികൾക്കു കൈമാറും.
കോവിഡനന്തരം സ്കൂൾ തുറന്നതിൽ പിന്നെ കാശിനാഥ് തലമുടി വെട്ടിയിട്ടേയില്ല. പരിഹാസവും കുത്തുവാക്കുകളും പല വഴിക്കു വന്നു. വള്ളിക്കുന്ന് അത്താണിക്കൽ പാറക്കണ്ണി ബസ് സ്റ്റോപ്പിനു സമീപം ലല്ലൂസ് വീട്ടിൽ ചെനയിൽ പ്രവീൺ കുമാർ– ദിഞ്ചു ദമ്പതികളുടെ മകനാണ് കാശിനാഥ്. അമ്മമ്മയും കാലിക്കറ്റ് സർവകലാശാലാ റിട്ട. ഉദ്യോഗസ്ഥയുമായ മാതാപ്പുഴ നെച്ചിക്കാട്ട് ദേവയാനി കാച്ചിയ എണ്ണ എത്തിച്ചുകൊടുത്ത് കാശിനാഥിന്റെ ഉദ്യമത്തിന് പിന്തുണ നൽകി.