കട്ടപ്പന ഇരട്ടകൊലപാതകത്തില്‍ മൊഴികള്‍ മാറ്റി പ്രതിയായ നിതീഷ്. വിവരങ്ങള്‍ മാറ്റിപ്പറഞ്ഞ് നിതീഷ് പൊലീസിനെ ചുറ്റിക്കുകയാണ്. മൊഴി പ്രകാരം സംഭവം നടന്ന് എട്ടു വര്‍ഷമായതാണ് പൊലീസിനെയും പ്രതിരോധത്തിലാക്കുന്നത്. 2016 ലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് നിതീഷും നേരത്തെ പെണ്‍കുട്ടിയുടെ അമ്മയും നല്‍കിയിരിക്കുന്ന മൊഴി.
നവജാതശിശുവിനെ കൊന്നത് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞായതിനാലെന്ന് പൊലീസ് പറയുന്നു. പ്രതികളിലൊരാളായ നിതീഷിനു കൊല്ലപ്പെട്ട വിജയന്റെ മകളിലുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈയിലാണ് കൊലപ്പെടുത്തിയത്. നിതീഷും കുട്ടിയുടെ മാതാവായ യുവതിയും വിവാഹിതരല്ല. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.
കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ചു നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് കുഞ്ഞിനെ കട്ടപ്പന സാഗര ജംക്‌ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചു മൂടുകയായിരുന്നു എന്നാണ് നിതീഷ് നല്‍കിയ മൊഴി. പിടിയിലായ വിജയന്റെ മകൻ വിഷ്ണുവും ഈ കേസിൽ പ്രതിയാണ്. തൊഴുത്ത് പൊളിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. നിതീഷ് മൊഴി മാറ്റിപ്പറയുന്നതും പൊലീസിനെ കുഴയ്ക്കുന്നു.
വിജയന്റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയതെന്നാണു വിവരം. അതിനുശേഷം നിതീഷിന്റെ നിർദേശങ്ങൾക്കനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റിയപ്പോൾ ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നുമെല്ലാം അകലം പാലിക്കുകയായിരുന്നു.