മലപ്പുറം കാളികാവില്‍ രണ്ടു വയസുകാരിയുടെ കൊലപാതക കേസില്‍ ഫായിസിന്‍റെ വീട്ടിലെ മറ്റ് അംഗങ്ങളും പ്രതിയായേക്കാമെന്ന് കാളികാവ് സിഐ. എം. ശശിധരപിളള. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. കുട്ടിക്ക് മുന്‍പ് മര്‍ദ്ദനമേറ്റ വിവരം മുത്തശ്ശി പൊലീസിനെ അറിയിച്ചിട്ടില്ലെന്നും സിഐ വ്യക്തമാക്കി. കുട്ടിക്ക് മര്‍ദ്ദനമേറ്റ പാടുകള്‍ കാളികാവ് പൊലീസിനെ കാണിച്ചിട്ടും നടപടി എടുത്തില്ലെന്ന് നേരത്തെ കുട്ടിയുടെ മുത്തശ്ശി റംലത്ത് ആരോപിച്ചിരുന്നു.
അതേസമയം, കുട്ടിയുടെ മാതാവും ക്രൂരപീഡനത്തിന് ഇരയായതായി സൂചനകള്‍. പ്രതി മുഹമ്മദ് ഫായിസിന്‍റെ സഹോദരി കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദം ലഭിച്ചു. ഏത് പൊലീസിനെ കേള്‍പ്പിച്ചാലും പേടിയില്ലെന്നും അമ്മയെയും മക്കളെയും പിരിക്കാന്‍ മടിയില്ലെന്നും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
അതിനിടെ, കാളികാവ് സംഭവത്തില്‍ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയാ കേസെടുക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ ഹൈക്കോടതി റജിസ്ട്രിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. കേരളത്തിൽ ഇത്തരം സംഭവം നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നു കോടതി പറഞ്ഞു. സമാനമായ കേസ് തൊടുപുഴയിൽ നേരത്തെ റിപ്പോർട്ട് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി. ക്രൂരതക്കൊടുവിൽ കുഞ്ഞ് മരിച്ച വാർത്ത മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ പിതാവ് ഫായിസ് പൊലീസ് കസ്റ്റഡിയിലാണ്.