Saturday 09 March 2024 10:48 AM IST : By സ്വന്തം ലേഖകൻ

സഹോദരിയുടെ നവജാതശിശുവിനെയും പിതാവിനെയും കൊന്നു ? കൊലപാതകങ്ങൾ ആഭിചാരകർമങ്ങൾക്ക് ?

kanchiyaar

ഇടുക്കി കട്ടപ്പനയിൽ മോഷണക്കേസിൽ പിടിയിലായ 2 യുവാക്കൾ ഇരട്ടക്കൊലപാതകം നടത്തിയെന്ന് സംശയം. ഇവർ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് പരിശോധനയിൽ കണ്ടെത്തി.

കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവരാണു മോഷണക്കേസിൽ അറസ്റ്റിലായത്.

വിഷ്ണുവിന്റെ പിതാവ് വിജയനെ ഏഴു മാസം മുൻപും സഹോദരിയുടെ നവജാതശിശുവിനെ എട്ടു വർഷം മുൻപും ഇവർ കൊലപ്പെടുത്തിയെന്നും ഇതിൽ പിതാവിന്റെ മൃതദേഹം ഇവിടെ മറവു ചെയ്തതാണോയെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

വിഷ്ണു മുൻപു താമസിച്ചിരുന്ന കട്ടപ്പനയിലെ വീട്ടിലാണു നവജാതശിശുവിന്റെ മൃതദേഹമെന്നാണു സംശയം. തറ കുഴിച്ചു പരിശോധിച്ചാലേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ.
കക്കാട്ടുകടയിലെ വീട് രണ്ടു ദിവസമായി പൊലീസ് കാവലിലാണ്.

നിതീഷ് മന്ത്രവാദവും മറ്റും ചെയ്യാറുണ്ടെന്നും ആഭിചാരകർമങ്ങൾക്കു വേണ്ടിയാണോ കൊലപാതകങ്ങൾ എന്നും പൊലീസ് സംശയിക്കുന്നു. വാടകവീട്ടിൽ നിന്നു പൂജാവസ്തുക്കളും മറ്റും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് രണ്ടിനു പുലർച്ചെ കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണത്തിനു ശ്രമിക്കുമ്പോഴാണു വിഷ്ണു പിടിയിലായത്. ഈ സമയം പുറത്തു കാവൽ നിൽക്കുകയായിരുന്നു നിതീഷ്. മോഷണശ്രമം പുറത്തറിഞ്ഞപ്പോൾ കടന്നുകളയാൻ ശ്രമിച്ച വിഷ്ണു വീണു പരുക്കേറ്റ് ആശുപത്രിയിലാണ്. അറസ്റ്റിലായ നിതീഷിനെ റിമാൻഡ് ചെയ്തു പീരുമേട് ജയിലിലേക്കു മാറ്റി.