Thursday 14 March 2024 11:48 AM IST : By കെ.ജി. രഞ്ജിത്ത്

നാലു ദിവസത്തോളം നീളുന്ന പോസ്റ്റുമോർട്ടം, മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; നടപടികൾ നരബലി കേസിനു സമാനം

hgghtwin-demise

കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിൽ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചു. കട്ടപ്പന നെല്ലാനിക്കൽ എൻ.ജി. വിജയന്റേതെന്നു കരുതപ്പെടുന്ന മൃതദേഹമാണ് പോസ്റ്റുമോർട്ടം ടേബിളിലേക്ക് മാറ്റിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അഴുകിയ നിലയിലുള്ള മൃതദേഹം പുറത്തെടുത്ത് ക്ലീനിങ് ഉൾപ്പെടെയുള്ള ആദ്യഘട്ട പോസ്റ്റുമോർട്ടം നടപടികളാണ് നടത്തിയത്. 4 ദിവസത്തോളം നീളുന്ന പോസ്റ്റുമോർട്ടം നടപടികളാണ് പുരോഗമിക്കുന്നത്. 

തെളിവുകളൊന്നും നഷ്ടപ്പെടാതെ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിലാണ് ധൃതി പിടിച്ചുള്ള പോസ്റ്റുമോർട്ടം നടപടികളിലേക്ക് നീങ്ങണ്ടെന്ന നിലപാടിലേക്ക് പൊലീസും ഫൊറൻസിക് സംഘവുമെത്തിയത്. കൊല്ലപ്പെട്ട സമയം, മരണ കാരണം, കൊല്ലപ്പെട്ട രീതി തുടങ്ങിയവയാണ് ശാസ്ത്രീയമായി കണ്ടെത്തേണ്ടത്. മോഷണ കേസിൽ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കട്ടപ്പനയിലെ  ഇരട്ടക്കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കട്ടപ്പന നെല്ലാനിക്കൽ എൻ.ജി.വിജയൻ, വിജയന്റെ മകളുടെ കുട്ടി എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തുകയായിരുന്നു. കേസിൽ പുത്തന്‍ പുരയ്ക്കൽ നിതീഷ്, വിജയന്റെ മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. 

മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

മൃതദേഹം അഴുകിയതിനാൽ കൊല്ലപ്പെട്ടെന്നു പറയുന്ന വിജയന്റേതു തന്നെയാണോയെന്നു ഡിഎൻഎ പരിശോധന മുഖേന സ്‌ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി മക്കളുടെ രക്‌തസാംപിളുകൾ ശേഖരിക്കാനൊരുങ്ങുകയാണ് മെഡിക്കൽ സംഘം. ഒരു മൃതദേഹ അവശിഷ്ടം മാത്രമാണ് പോസ്റ്റുമോർട്ടത്തിന് എത്തിച്ചതെന്നാണ് ആശുപത്രി അധികൃതരും പൊലീസും നൽകുന്ന വിവരം. വിജയന്റെ മകളുടെ നവജാത ശിശുവിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം ലഭിച്ചാൽ ഡിഎൻഎ പരിശോധനയ്ക്കായി കുട്ടിയുടെ മാതാവിന്റെ രക്ത സാംപിളുകളും ശേഖരിക്കും.

നടപടികൾ നരബലി കേസിനു സമാനം

പത്തനംതിട്ട ഇലന്തൂർ നരബലി കേസിനു സമാനമായ പരിശോധനാ നടപടികളാണ് ഫൊറൻസിക് സംഘം കട്ടപ്പന കേസിലും നടത്തുന്നത്. സാധാരണ നിലയിൽ ഇത്തരം കേസുകളിൽ ഫൊറൻസിക് സംഘം തെളിവെടുപ്പിനും മൃതദേഹം കണ്ടെത്തുന്ന സ്ഥലത്തും നേരിട്ട് പോകുന്ന പതിവില്ല. എന്നാൽ ഏറെ വിവാദമായ നരബലി കേസിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഫൊറൻസിക് സംഘം മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കുമ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. 

കേസിലെ ശാസ്ത്രീയമായ ഒരു തെളിവും നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇത്. കൂടാതെ പ്രതി കൃത്യം നടത്തിയ രീതികൾ വിവരിക്കുമ്പോൾ സംഘം ഒപ്പമുണ്ടായിരുന്നു. പ്രതിയുടെ മൊഴിയും കൊല ചെയ്ത രീതിയും നേരിൽ കണ്ട് മനസ്സിലാക്കി ഇക്കാര്യങ്ങൾ പോസ്റ്റുമോർട്ട പരിശോധനയിൽ യോജിക്കുന്നുണ്ടൊയെന്നു കണ്ടെത്തുന്നതിനായാണ് അന്വേഷണ സംഘത്തോടൊപ്പം മെഡിക്കൽ ടീം പങ്കു ചേർന്നത്. നരബലിക്ക് സമാനമായി കട്ടപ്പനയിലും മൃതദേഹം കണ്ടെടുക്കുമ്പോൾ ഫൊറൻസിക് സംഘമെത്തിയിരുന്നു.

പോസ്റ്റുമോർട്ടത്തിനെത്തിയത് 2 പെട്ടികൾ, ഒന്നിലെന്തെന്ന് ആശങ്ക

ഇടുക്കിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി രണ്ടു പെട്ടികളാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇതു 2 മൃതദേഹങ്ങളാണെന്ന നിലയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഒരു പെട്ടിയിൽ കൊല്ലപ്പെട്ട നെല്ലാനിക്കൽ എൻ.ജി.വിജയന്റേതെന്ന് കരുതുന്ന ഒരു മൃതദേഹവും രണ്ടാമത്തെ പെട്ടിയിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്തു നിന്നുള്ള മണ്ണും അനുബന്ധ സാംപിളുകളുമാണ് ഉള്ളത്. ശാസ്ത്രീയ പരിശോധനയിൽ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കുമോ എന്ന് പരിശോധിക്കാൻ വേണ്ടിയാണ് മൃതദേഹം മറവ് ചെയ്ത സ്ഥലത്തെ മണ്ണും അനുബന്ധ സാധനങ്ങളും ഫൊറൻസിക് സംഘം ശേഖരിച്ചത്. അതേസമയം കൊല്ലപ്പെട്ട വിജയന്റെ മകളുടെ നവജാത ശിശുവിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

പ്രതി വിഷ്ണു ആശുപത്രി വിട്ടു

മോഷണത്തിനിടെ കാലിനു പരുക്കേറ്റ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കേസിലെ പ്രതിയും വിജയന്റെ മകനുമായ വിഷ്ണു (27) ആശുപത്രി വിട്ടു. വിഷ്ണുവിനു മോഷണത്തിനിടയിൽ അപകടത്തിൽപ്പെട്ട് കാലിനു ഗുരുതരമായ പരുക്കേറ്റതിനെ തുർന്നാണ് കോട്ടയം മെ‍ഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയത്.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോ. റജി വർഗീസിന്റെ ചികിത്സയിലായിരുന്നു വിഷ്ണു. ഇടതു കാലിനു ഒടിവ് സംഭവിച്ചതിനെ  തുടർന്ന് ഓപ്പറേഷൻ നടത്തി കാലിൽ കമ്പി ഇട്ടിരിക്കുകയാണ്. 

ഇഞ്ചക്‌ഷനും മറ്റു തുടർച്ച ചികിത്സയ്ക്കുമായി പ്രാദേശിക ആശുപത്രിയിലേക്ക് ശുപാർശ ചെയ്താണ് വിഷ്ണുവിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലായിരുന്ന വിഷ്ണുവിനെ പൊലീസുകാർ തന്നെയാണ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ചു ദിവസത്തെ ഇഞ്ചക്‌ഷൻ കൂടി എടുക്കേണ്ടതുണ്ട്. ‍‌കാലുകൾ പാസ്റ്റർ ഇട്ട നിലയിലാണ്. രണ്ടു മാസത്തെ ബെഡ് റെസ്റ്റ് വേണമെന്നും ‌വാക്കറിന്റെ സഹായത്തോടെ മാത്രമേ വിഷ്ണുവിന് നടക്കാൻ കഴിയുകയുള്ളൂ എന്നും ഡോക്ടർമാർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

Tags:
  • Spotlight