സ്വർണവും പണവും തട്ടിയെടുക്കാൻ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. വെള്ളിപറമ്പ് വടക്കേ വീരപ്പൊയിൽ മുഹമ്മദലിയുടെ ഭാര്യ സൈനബയെ (57) കൊലപ്പെടുത്തിയ മലപ്പുറം താനൂർ കുന്നുംപുറം പള്ളി വീട് സമദിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സമദിന്റെ സഹായി ഗൂഡല്ലൂർ സ്വദേശി സുലൈമാനു വേണ്ടി തിരച്ചിൽ തുടരുന്നു. സൈനബയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാനായി സമദ് സുലൈമാനുമായി ചേർന്നു കൊലപാതകം നടത്തുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി.
കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി കൊക്കയിൽ തള്ളി എന്ന സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് നാടുകാണി ചുരത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കഴിഞ്ഞ ഏഴിനാണു സൈനബയെ കാണാനില്ലെന്നു ഭർത്താവ് കസബ സ്റ്റേഷനിൽ പരാതി നൽകിയത്.
കാണാതാകുമ്പോൾ പതിനേഴര പവൻ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായും ബാഗിൽ 3.50 ലക്ഷം രൂപയും, ബാങ്കിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖയും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്ന് സൈനബ സമദിനൊപ്പം കാറിൽ കയറി പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. സമദും സൈനബയും അടുത്ത പരിചയക്കാരാണ്. സമദിനെ ചോദ്യം ചെയ്തതിൽ നിന്നാണു കൊലപാതക വിവരം പുറത്തറിഞ്ഞത്.