Tuesday 26 March 2024 11:35 AM IST : By സ്വന്തം ലേഖകൻ

എങ്ങും ‘ക്ഷേത്ര മോളേ’ എന്ന നിലവിളി മാത്രം; അധ്യാപകരടക്കം വാവിട്ടു കരഞ്ഞു, ഹൃദയം നുറുങ്ങി നാടിന്റെ യാത്രാമൊഴി

rj-kshethra

എൽകെജി വിദ്യാർഥിനിയായ ക്ഷേത്ര പഠിക്കുന്ന തെക്കുംഭാഗം ലക്ഷ്മി വിലാസം എൽപി സ്കൂളിൽ ഇന്നലെ ഉച്ചയ്ക്ക് 2.45ന് മൃതദേഹം എത്തിച്ചപ്പോൾ അധ്യാപകരടക്കമുള്ളവർ വാവിട്ടു കരഞ്ഞു. കൊറ്റൻകുളങ്ങര കെട്ടുകാഴ്ചയ്ക്കിടെ വണ്ടിക്കുതിരയ്ക്കടിയിൽപ്പെട്ടാണ്  അഞ്ചു വയസ്സുകാരി ആർ.ജെ. ക്ഷേത്ര മരിച്ചത്. സുജിത് വിജയൻ പിള്ള എംഎൽഎ സ്കൂളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് വീട്ടിൽ എത്തിച്ചപ്പോൾ എങ്ങും കേൾക്കാനുണ്ടായിരുന്നത് ‘ക്ഷേത്ര മോളേ’ എന്ന നിലവിളി മാത്രം.

പിതാവ് രമേശ് ഉൾപ്പെടെ പലരും ബോധരഹിതരായി കുഴഞ്ഞു വീണു. ഈ മാസം 15നായിരുന്നു ക്ഷേത്രയുടെ ജന്മദിനം. അമ്മയുണ്ടാക്കിയ കേക്കുമായാണ് അന്നു സ്കൂളിലെത്തിയത്. തൊട്ടടുത്ത ദിവസം നടന്ന സ്കൂൾ വാർഷികത്തിലും ക്ഷേത്ര നിറഞ്ഞു നിന്നു. സ്കൂളിലെ അതേ വേദിയിലേക്ക് ഇന്നലെ അവളുടെ നിശ്ചല ശരീരം എത്തിച്ചപ്പോഴായിരുന്നു കൂട്ടനിലവിളി ഉയർന്നത്.

Tags:
  • Spotlight