സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ടത് 12 വര്‍ഷം. മൈസൂരുവിലാണ് സംഭവം. ഭര്‍ത്താവ് സന്നലയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൂന്നാമത്തെ ഭാര്യയെയാണ് സംശയത്തെ തുടര്‍ന്ന് വീട്ടില്‍ പൂട്ടിയിട്ടത്. ഇവരുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.
വീട് മൂന്ന് ലോക്കുകള്‍ ഇട്ടാണ് ഇയാള്‍ പൂട്ടിയിരുന്നത്. ജനലുകളും അടച്ച് ഭാര്യയെ മറ്റുള്ളവരുമായി സംസാരിക്കുന്നതില്‍ നിന്ന് ഇയാള്‍ തടഞ്ഞു. വീടിനുള്ളില്‍ ശുചിമുറി ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബക്കറ്റാണ് യുവതി ഉപയോഗിച്ചിരുന്നത്.
വിവരം ലഭിച്ചതോടെ പൊലീസും അഭിഭാഷകരും ഉള്‍പ്പെട്ട സംഘം വീട് പരിശോധിക്കാനെത്തി. രാത്രിയില്‍ വീടിന്റെ പൂട്ട് പൊളിച്ചാണ് യുവതിയേയും കുട്ടികളേയും പൊലീസ് രക്ഷിച്ചത്. സന്നലയ്യ ആക്രമിക്കുമെന്ന് ഭയന്ന് പ്രതികരിക്കാന്‍ പ്രദേശവാസികള്‍ തയാറായിരുന്നില്ല. ക്രൂരപീഡനത്തെ തുടര്‍ന്നാണ് ഇയാളുടെ ആദ്യ രണ്ട് ഭാര്യമാരും ബന്ധം ഉപേക്ഷിച്ചത്.
"ഭർത്താവ് എന്നെ പൂട്ടിയിട്ടു, എന്റെ കുട്ടികളോട് സ്വതന്ത്രമായി സംസാരിക്കാൻ പോലും അനുവദിച്ചില്ല. ഒരു കാരണവുമില്ലാതെ അയാള്‍ എന്നെ മര്‍ദ്ദിക്കും. ഗ്രാമത്തിലുള്ള എല്ലാവർക്കും അയാളെ പേടിയാണ്. അയാള്‍ വരുന്നതുവരെ മക്കളെ എന്റെ കൂടെ നിര്‍ത്താൻ പോലും അനുവദിക്കില്ല. രാത്രി വൈകി വീട്ടിലെത്തി. ചെറിയ ജനലിലൂടെ അവർക്ക് ഭക്ഷണം നൽകണം."- ഭാര്യ പറയുന്നു.