Wednesday 03 April 2024 10:44 AM IST : By സ്വന്തം ലേഖകൻ

ആര്യയെ മകളെന്നു പരിചയപ്പെടുത്തി ഹോട്ടലിൽ ഒറ്റ മുറിയെടുത്തു; നവീനും ദേവിയും ആര്യയെ അടിമയെപ്പോലെ ഉപയോഗിച്ചു?

ayybhu

ഇറ്റാനഗറിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീനും - ദേവിയും ഒന്നര വർഷം മുൻപും അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അന്ന് കുടുംബാംഗങ്ങളോട് പറയാതെയായിരുന്നു ദമ്പതികളുടെ യാത്ര. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്. അന്ന് ഇരുവരെയും കാണാതായപ്പോൾ വീട്ടുകാർ അന്വേഷണം നടത്തി. ഇക്കാര്യങ്ങൾ ദേവിയുടെ വീട്ടുകാർ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചപ്പോൾ ദമ്പതികൾ വീട് വിട്ടിറങ്ങി. ഒരു വർഷമായി കോട്ടയത്തെ നവീന്റെ വീട്ടിൽ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ലായിരുന്നു. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുർവേദ ഡോക്ടർ ജോലി ഉപേക്ഷിച്ചത്.

ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ഹോട്ടലിൽ മുറിയെടുത്തത്. അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയിൽ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്. മാർച്ച് 17ന് കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയ ദേവിയും നവീനും പത്തു ദിവസം എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സിറോ എന്ന സ്ഥലം മൂവർ സംഘം തിരഞ്ഞെടുത്തു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹണിമൂൺവാലി എന്നറിയപ്പെടുന്ന ഈ സ്ഥലം രാജ്യാതിർത്തി ഗ്രാമമാണെന്ന് ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി.രവീന്ദ്രൻ നായർ പറഞ്ഞു. 

നവീനും ദേവിയും ആര്യയും പൊതുവെ ആരുമായും അടുപ്പം സൂക്ഷിച്ചിരുന്നില്ല. ആര്യയ്ക്ക് വീട്ടിൽ നിന്നും നിരന്തരം വിവാഹ ആലോചനകൾ വന്നിരുന്നു. പക്ഷെ സുഹൃത്തായ ദേവിയുടെ അഭിപ്രായപ്രകാരമാണ് എല്ലാം നിരസിച്ചത്. ഒടുവിൽ മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹത്തിനു സമ്മതിച്ചത്. ആര്യയെ ദേവിയും നവീനും തങ്ങളുടെ അടിമയെപ്പോലെയാണ് ഉപയോഗിച്ചതെന്നാണ് സംശയം. ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും.

അതേസമയം, മൂവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആര്യയുടെ മൃതദേഹത്തിൽ കഴുത്തിലാണ് ബ്ലേഡ് കൊണ്ട് പരുക്കേറ്റത്. ദേവിയുടെ കൈകളിലാണ് മുറിവേറ്റിട്ടുള്ളത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയിൽ നിന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയതാകാമെന്നാണ് ഇറ്റാനഗര്‍ പൊലീസ് സംശയം ഉന്നയിച്ചിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിനായി കേരള പൊലീസ് ഇന്ന് ഇറ്റാനഗറിലെത്തും. നവീന്റെയും ദേവിയുടെയും ആര്യയുടെയും ബന്ധുക്കളും പൊലീസിനൊപ്പമുണ്ട്. ഇവരെത്തിയ ശേഷമാകും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുക. 

Tags:
  • Spotlight