അസുഖത്തെ തുടർന്നു നവവധു മരിച്ച സംഭവത്തിൽ കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പെരുമ്പിലാവ് കോളനിയിൽ വട്ടേക്കാട്ട് ലിജിത്തിന്റെ ഭാര്യയും നാട്ടിക അറയ്ക്കൽ വീട്ടിൽ പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകളുമായ ധനിതയാണ് (38) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടിനു വൈകിട്ട് മരിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ധനിതയുടെ കുടലിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു എന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുൻപായിരുന്നു വിവാഹം. വയറുവേദനയെത്തുടർന്നു ദിവസങ്ങൾക്കു മുൻപു ധനിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരുമ്പിലാവിലെ വീട്ടിൽ കൊണ്ടുവന്നു പൊതുദർശനത്തിനു വച്ച ശേഷം നാട്ടികയിലെ വസതിയിൽ എത്തിച്ചു സംസ്കരിച്ചു. വാടാനപ്പള്ളിയിലെ സെൻട്രൽ ലാബിലെ ജീവനക്കാരിയായിരുന്നു ധനിത. ലിജിത്തിന് അബുദാബിയിലാണു ജോലി.