സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശേഷിക്കുന്നത് അഞ്ച് ദിവസം മാത്രം. ഇതിനുള്ളില്‍ മോചനദ്രവ്യമായി നല്‍കേണ്ട 34 കോടി രൂപ സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് കുടുംബവും സന്നദ്ധ സംഘടനകളും. ഇതിന് മുന്നോടിയായി ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര നടത്തുകയാണ് ബോബി ചെമ്മണ്ണൂര്‍.
വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചെന്നും സൗദി അംബാസിഡറുമായി സംസാരിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ റഹീമിന് പറ്റിയ കൈയ്യബദ്ധത്തില്‍ സ്പോണ്‍സറുടെ ഭിന്ന ശേഷിക്കാരനായ മകന്‍ മരിച്ചതോടെയാണ് ജയിലഴിക്കുള്ളിലായത്. നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 34 കോടി രൂപ മോചനദ്രവ്യമായി നല്‍കിയാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് കുടുംബം സമ്മതിച്ചു. ഏപ്രില്‍ 16 ആണ് അവസാന തിയതി.