Monday 06 May 2024 09:25 AM IST : By സ്വന്തം ലേഖകൻ

മുഖത്ത് രക്തം പുരണ്ട് വികൃതമാക്കിയ നിലയിൽ മൃതദേഹം: കാണാതായ യുവതിയുടെ മരണം കൊലപാതകമെന്ന് സഹോദരൻ

Anila-Sudarshan

കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയതായാണു സൂചന. അനിലയുടെ മൂക്കിലുടെയും വായിലൂടെയും രക്തം വന്നിട്ടുണ്ട്. അടിയേറ്റതിനെ തുടർന്നാണിതെന്നാണ് പ്രാഥമിക പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 

അനിലയെ കൊലപ്പെടുത്തിയ ശേഷം സുഹൃ‍ത്തായ സുദർശൻ ജീവനൊടുക്കിയതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരും സുഹ‍ൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിവാഹിതരാണ്. കോയിപ്രയിലെ എം.അനിലയെയാണ് (36) അന്നൂർ കൊരവയലിലെ റിട്ട. ജവാൻ ജിറ്റി ജോസഫിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജിറ്റി വീട് നോക്കാൻ ഏൽപിച്ച മാതമംഗലത്തിനടുത്തുള്ള വെള്ളരിയാനത്തെ ടാപ്പിങ് തൊഴിലാളി കരിയംപ്ലാക്കൽ സുദർശൻ പ്രസാദിനെ (34) ആണ് ഇരൂളിലെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ് സുദർശൻ. സുദർശന്റെ മരണവിവരം അറിഞ്ഞ ജിറ്റി സുഹൃത്തിനെ വിളിച്ച് അന്നൂരിലെ വീട്ടിൽ ചെന്നു നോക്കാൻ പറയുകയായിരുന്നു. 

സുഹൃത്തെത്തി ജനൽ തുറന്നു നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം നിലത്തു കിടക്കുന്നതു കണ്ടത്. മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിൽ ജോലിക്കുപോയ അനിലയെ കാണാനില്ലെന്ന് ബന്ധുക്കൾ പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. മരണം കൊലപാതകമാണെന്ന് അനിലയുടെ സഹോദരൻ അനീഷ് ആരോപിച്ചു.

Tags:
  • Spotlight