പ്രസവിച്ചുകിടന്ന യുവതിയെ, നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കായംകുളം കണ്ടല്ലൂർ വെട്ടത്തിൽ കിഴക്കേതിൽ അനുഷയുമായി (30) പൊലീസ് തെളിവെടുപ്പ് നടത്തി. നഴ്സിങ് ഓവർക്കോട്ടു വാങ്ങിയ കായംകുളത്തെ കടയിൽ കൊണ്ടുപോയാണ് തെളിവെടുപ്പു നടത്തിയത്. ഇതിനുശേഷം പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ച അനുഷയെ, ഡിവൈഎസ്പി ഓഫിസിലെത്തിച്ച് വിരലടയാളം ഉൾപ്പെടെ ശേഖരിക്കും. വൈകിട്ട് കോടതിയിൽ ഹാജരാക്കും.
‘‘എത്ര സമയം എടുത്തിട്ടുണ്ടെന്ന് അറിയില്ലെങ്കിലും ആസൂത്രണം നടന്നിട്ടുണ്ട്. കായംകുളത്തെ കടയിൽനിന്നു നഴ്സിങ് ഓവർകോട്ടും പുല്ലുകുളങ്ങരയിലെ കടയിൽനിന്നു സിറിഞ്ചും വാങ്ങിച്ചിട്ടുണ്ട്. ഫാർമസി പഠനം പൂർത്തിയാക്കിയ അനുഷയ്ക്ക് ആശുപത്രി കാര്യങ്ങൾ സംബന്ധിച്ച് ബോധ്യമുള്ളയാളാണ്’’– തിരുവല്ല ഡിവൈഎസ്പി ആർ.അർഷാദ് പറഞ്ഞു. നിലവിൽ അനുഷ മാത്രമാണ് കേസിലെ പ്രതിയെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി.
‘‘സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അനുഷയും സ്നേഹയുടെ ഭർത്താവ് അരുണും തമ്മിൽ സ്നേഹബന്ധമുണ്ടായിരുന്നു. മറ്റു തരത്തിലുള്ള സൗഹൃദമുണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരുകയാണ്. ഇരുവരുടെയും വാട്സാപ് ചാറ്റുകൾ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കും. നിലവിൽ അരുണിനെ കേസുമായി ബന്ധപ്പെടുത്തുന്ന സൂചനകൾ ലഭിച്ചിട്ടില്ല.’’– ഡിവൈഎസ്പി പറഞ്ഞു.