Tuesday 05 March 2024 10:07 AM IST : By സ്വന്തം ലേഖകൻ

കന്നാസിൽ അഞ്ചു ലീറ്റർ പെട്രോളുമായെത്തി, സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു; പൊള്ളലേറ്റ പ്രതി ചികിത്സയിൽ

woman668989saritha

തിരുവനന്തപുരം ചേങ്കോട്ടുകോണത്തു യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. ചെങ്കോട്ടുകോണം സൗമസൗധത്തിൽ ജി. സരിതയാണു (46) ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാത്രിയാണു സരിതയെ പ്രതിയും പരിചയക്കാരനുമായ പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു (50) വീട്ടിലെത്തി തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചെങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ബിനു എത്തിയത്. 

വാക്കുതർക്കത്തിനിടെ ബിനു കൈയിൽ കരുതിയിരുന്ന പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു. കന്നാസിൽ 5 ലീറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. സരിതയെ തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ബിനുവിന്റെ സ്കൂട്ടറിൽനിന്നു വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. 

സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ബിനു എത്തിയത് ആസൂത്രിതമായാണെന്നു പൊലീസ് പറയുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു. അക്രമത്തിലേക്കു നയിച്ച തർക്കമെന്തെന്ന അന്വേഷണത്തിലാണു പൊലീസ്. കിണറ്റിൽനിന്നു കയറ്റുന്നതിനിടെ ചിട്ടിപ്പൈസയുടെ കാര്യം ബിനു പറയുന്നുണ്ടായിരുന്നു. സാമ്പത്തിക തർക്കമാണോ മറ്റെന്തെങ്കിലുമാണോ എന്നാണു പൊലീസ് അന്വേഷിക്കുന്നത്.

സ്കൂട്ടർ നിർത്തി കയ്യിൽ കന്നാസുമായി എത്തിയ ബിനു വാക്കുതർക്കത്തിനുശേഷം പെട്രോൾ സരിതയുടെ ദേഹത്തൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. സരിത തടയുന്നതിനിടയിലാണു ബിനുവിന്റെ ദേഹത്തും പെട്രോൾ വീണു തീപിടിച്ചത്. തീയണയ്ക്കാൻ ഇയാൾ തറയിൽ കിടന്നുരുണ്ടു. വെള്ളമുള്ള കിണറ്റിലേക്ക് എടുത്തുചാടിയത് തീയണയ്ക്കാനാണെന്നു പൊലീസ് പറയുന്നു. ഈ സമയം സരിതയുടെ ബിരുദ വിദ്യാർഥിയായ മകൾ വീട്ടിലുണ്ടായിരുന്നു. മകളുടെ നിലവിളി കേട്ടാണ് അയൽക്കാരെത്തി സരിതയെ ആശുപത്രിയിലാക്കിയത്. ബിനുവിന്റെ മക്കൾ പഠിക്കുന്ന സ്കൂളിലെ ആയയെന്ന നിലയിൽ കാലങ്ങളായി പരിചയമുള്ളവരാണ് ഇരുവരും.

Tags:
  • Spotlight