Monday 01 April 2024 12:48 PM IST : By സ്വന്തം ലേഖകൻ

സംശയരോഗം: ഭാര്യയെയും രണ്ടു മക്കളെയും കൊന്ന് ചാക്കില്‍ കെട്ടി; മൃതദേഹങ്ങള്‍ക്കൊപ്പം മൂന്നു രാത്രികള്‍ കഴിച്ചുകൂട്ടി യുവാവ്!

up-3.jpg.image.845.440

ഭാര്യയെയും രണ്ടു മക്കളെയും കൊന്ന് മൃതദേഹങ്ങള്‍ക്കൊപ്പം മൂന്നു രാത്രികള്‍ കഴിച്ചുകൂട്ടി യുവാവ്. മൃതദേഹങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രാംലഖന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് മുപ്പതുകാരിയായ ഭാര്യ ജ്യോതി ഇവരുടെ മക്കളായ ആറു വയസ്സുള്ള പായല്‍ മൂന്നു വയസ്സ് പ്രായമുള്ള ആനന്ദ് എന്നിവരെ കൊന്നത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തിലാണ് ദുപ്പട്ട ഉപയോഗിച്ച് മക്കളുടെ മുന്നില്‍വച്ച് കഴുത്ത് ഞെരിച്ചു കൊന്നത്. വിവരം മക്കള്‍ പൊലീസിനോടു പറയുമെന്ന് ഭയന്ന് അവരെയും കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ ബിജ്‌നോറില്‍ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ വച്ചായിരുന്നു കൊലപാതകം. 

ഏഴുവര്‍ഷം മുന്‍പായിരുന്നു രാംലഖന്റെയും ജ്യോതിയുടെയും വിവാഹം. ഭാര്യക്ക് രഹസ്യബന്ധം ഉള്ളതായി സംശയിച്ച രാംലഖന്‍ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഒളിഞ്ഞുനിന്ന് കേള്‍ക്കുന്നതും ഇരുവരും വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു.  മാര്‍ച്ച് 28 ന് രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയിലാണ് രാംലഖന്‍ ജ്യോതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്

കൊല നടന്ന് മൂന്നു ദിവസങ്ങള്‍ പ്രതി ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങള്‍ക്കൊപ്പം മുറിയില്‍ കഴിച്ചുകൂട്ടി. ദുര്‍ഗന്ധം പരന്നതോടെ വീട്ടുടമ വീടിനുള്ളില്‍ കടന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയും മക്കളും ഹോളി ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ പോയെന്നാണ് ഇയാള്‍ അയല്‍ക്കാരോടു പറഞ്ഞിരുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാലാണ് രാംലഖന് മൃതദേഹങ്ങള്‍ പുറത്തു കൊണ്ടുപോകാന്‍ കഴിയാതിരുന്നതെന്നു പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

Tags:
  • Spotlight