ബെംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തായി പൊലീസ് പറഞ്ഞു. കൊല്ലപ്പെടുന്നതിനു മുന്‍പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന സംശയമുണ്ട്. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ശരീരത്തില്‍ ഇല്ലെന്ന് പൊലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കൊലപാതകം, ബലാത്സംഗം, തെളിവുകൾ അപ്രത്യക്ഷമാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സോഫ്റ്റ്വെയർ എൻജിനീയറായ സംഗേത് ഗുപ്തയുടേതാണ് ഫ്ലാറ്റ്. ഇവർ താഴെയാണു താമസം. ബാക്കി ഫ്ലാറ്റുകൾ വാടകയ്ക്കു നൽകിയിരിക്കുകയാണ്. ഒരു മാസം മുൻപാണ് യുവതി പിതാവ് എന്ന് അവകാശപ്പെടുന്ന 40 വയസ്സിൽ താഴെയുള്ള ഒരാളുമായി വന്ന് ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുന്നത്. വാടകക്കാരിൽനിന്ന് രേഖകള്‍ ഒന്നും വാങ്ങിയിരുന്നില്ല. പിതാവ് എന്ന പേരില്‍ എത്തിയ വ്യക്തിയെ പൊലീസ് തിരയുകയാണ്. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന ഒഡിഷ സ്വദേശിയുടെ നിർദേശപ്രകാരമാണു ഫ്ളാറ്റ് വാടകയ്ക്കു നൽകാൻ ഉടമ സമ്മതിച്ചത്. വാടകക്കാരെ നിർദേശിച്ച ആളെയും യുവതിയുടെ ‘അച്ഛനെയും’ കാണാത്തതിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. ഇരുവരും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
മാർച്ച് 10ന് സംഗേത് ഗുപ്ത ഈ ഫ്ലാറ്റിൽ പോയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതും ഒരു സ്ത്രീ പുതപ്പിനടിയിൽ കമിഴ്ന്നു കിടക്കുന്നതും കണ്ടിരുന്നു. എന്നാല്‍ അന്ന് അകത്തേക്കു കയറാതെ ഇവർ മടങ്ങി. അടുത്ത ദിവസങ്ങളിൽ ദുർഗന്ധം വന്നതോടെ വീണ്ടും ഫ്ലാറ്റിൽ നോക്കിയപ്പോൾ സ്ത്രീ അതേ കിടപ്പ് കിടക്കുകയാണ്. തുടർന്ന് പുതപ്പ് മാറ്റിയപ്പോഴാണ് അഴുകിയ മൃതദേഹം കണ്ടതും പൊലീസിനെ അറിയിച്ചതും. മൃതദേഹത്തിൽ പുഴുവരിച്ചു തുടങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.