രണ്ടുമാസം മുൻപ് വിവാഹിതയായ യുവതിയെ ഭർത്യഗ്യഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് പന്ത ഇടവച്ചൽ റോഡരികത്ത് വീട്ടിൽ എസ്.രഘുവിന്റെയും ഇന്ദിരയുടെയും മകൾ ആർ. ആദിത്യ (23) ആണ് മരിച്ചത്. ഭർത്താവ് കഴക്കൂട്ടം വാട്ടർ അതോറിറ്റി ഓഫിസിലെ താൽക്കാലിക ഡ്രൈവർ മിഥുനിന്റെ വീടായ ആനന്ദേശ്വരം അണിയിലക്കടവ് മിഥുനാലയത്തിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 25ന് ആയിരുന്നു വിവാഹം.
രാവിലെ എട്ടരയോടെ ജോലിക്ക് പോയ മിഥുനിന് ഭക്ഷണം പൊതിഞ്ഞു നൽകിയശേഷം കുളിക്കാനെന്നു പറഞ്ഞ് ആദിത്യ മുറിയിൽ കയറി വാതിൽ അടച്ചുവെന്നാണ് പൊലീസിനു ബന്ധുക്കൾ നൽകിയ മൊഴി. ഏറെ സമയം കഴിഞ്ഞും കാണാതായതിനെത്തുടർന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. നിലവിളി കേട്ട് സമീപവാസികൾ എത്തി വാതിൽ പൊളിച്ചു കയറിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ലാൻഡ് റവന്യു തഹസിൽദാർ ജി.മോഹന കുമാരൻ നായരുടെ സാന്നിധ്യത്തിൽ ആര്യനാട് പൊലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന്. രാവിലെ കാരിയോട്ട് ഡ്രൈവിങ് പരിശീലനത്തിനും രണ്ട് ദിവസമായി ആര്യനാട്ട് പിഎസ്സി ക്ലാസിനും പോകുന്നുണ്ടായിരുന്നു ആദിത്യ. സഹോദരി അക്ഷര. മിഥുനിന്റെ മാതാപിതാക്കളായ മോഹനന്റെയും ബിന്ദുവിന്റെയും 30–ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. ആഘോഷത്തിന് ആദിത്യയുടെ അച്ഛനും അമ്മയും എത്തുമെന്ന് അറിയിച്ചിരുന്നതായി മോഹനൻ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)