"അധ്യാപകരും ബന്ധുക്കളും മറ്റു പരിചയക്കാരും എന്ന് വേണ്ട ചൂഷണമോ അതിക്രമമോ നടത്തിയത് ആരൊക്കെ തന്നെയായാലും, എത്ര കാലത്തിന് ശേഷമാണോ അതിജീവിതർക്ക് പറയാൻ തോന്നുന്നത്, ധൈര്യം കൈവരുന്നത് അത്ര കാലത്തിന് ശേഷവും കടുത്ത രീതിയിൽ ശിക്ഷിക്കപ്പെടണം. ആരായാലും അതിനൊരു ദയയും കരുതേണ്ടതില്ല."- ഡോക്ടർ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഡോക്ടർ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
കെ വി ശശികുമാർ എന്ന സ്‌കൂൾ അധ്യാപകൻ മുപ്പത് വർഷത്തോളമായി വിദ്യാര്‍ഥികളോട് ലൈംഗികചൂഷണം നടത്തി എന്ന പൂർവ വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ‘മുപ്പത് വർഷം നിന്ന് കൊടുത്തില്ലേ?’ എന്ന അളിഞ്ഞ ചോദ്യം നാക്കിൻ തുമ്പത്ത് വന്ന് നിൽക്കുന്നവരോട് ഒന്നേ പറയാനുള്ളൂ - ഇത്ര കാലത്തിന് ശേഷമെങ്കിലും ഇക്കാര്യം പുറത്ത് പറയാൻ ആ വ്യക്തികൾ എടുത്തിരിക്കുന്ന സ്‌ട്രഗിളിനെ അംഗീകരിക്കുകയാണ് വേണ്ടത്. തനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയാതെ കുട്ടികൾ ഇന്നും നിന്ന് കൊടുക്കുന്നത് സ്‌കൂൾ അധ്യാപകർക്ക് മുന്നിൽ മാത്രമല്ല.
അധ്യാപകരും ബന്ധുക്കളും മറ്റു പരിചയക്കാരും എന്ന് വേണ്ട ചൂഷണമോ അതിക്രമമോ നടത്തിയത് ആരൊക്കെ തന്നെയായാലും, എത്ര കാലത്തിന് ശേഷമാണോ അതിജീവിതർക്ക് പറയാൻ തോന്നുന്നത്, ധൈര്യം കൈവരുന്നത് അത്ര കാലത്തിന് ശേഷവും കടുത്ത രീതിയിൽ ശിക്ഷിക്കപ്പെടണം. ആരായാലും അതിനൊരു ദയയും കരുതേണ്ടതില്ല.
അല്ലാതെ, ഒരു പതിനഞ്ചുവയസ്സുകാരിയായ കുഞ്ഞിനെ വേദിയിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടതിന് പകരം ഈ വിഷയം പോസ്‌റ്ററൊട്ടിച്ച് ബാലൻസ് ചെയ്‌ത് നടക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അതങ്ങ് എട്ടായി മടക്കി കൈയിൽ വച്ചാൽ മതി. ഓരോ തെറ്റും തെറ്റാണ്. ഒരു തെറ്റിനെ മറുതെറ്റിന്റെ ഗ്രാവിറ്റി കൊണ്ട് ഇല്ലാതാക്കാൻ ശ്രമിച്ചാൽ സ്വയം അപഹാസ്യരാവുകയേയുള്ളൂ.