Friday 14 December 2018 11:19 AM IST : By സ്വന്തം ലേഖകൻ

‘എന്നെ ഞാനാക്കിയത് ഈ മനുഷ്യൻ; ഇദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്നു ഞാൻ’ ; ഫിറോസ്

firoz

‘കരുണയുടെ കരംനീട്ടാൻ ബന്ധങ്ങളും ഇഴയടുപ്പങ്ങളും എന്തിന്?’ ഫിറോസ് കുന്നംപറമ്പിൽ എന്ന സാമൂഹ്യപ്രവർത്തകൻ അദ്ദേഹം ജീവിതം കൊണ്ട് നമ്മോട് പറയുന്നത് ഇതാണ്. രോഗങ്ങൾ കൊണ്ട് വലയുന്നവർ, അശരണർ, ഒരു നേരത്തെ അന്നത്തിനു പോലും കഷ്ടപ്പെടുന്നവർ, കേറിക്കിടക്കാൻ ഒരു കൂര പോലുമില്ലാത്തവർ...എന്നു വേണ്ട സകലയിടങ്ങളിലും കാരുണ്യസ്പർശവുമായി ഈ ചെറുപ്പക്കാരൻ ഓടിയെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഫിറോസ് പങ്കുവയ്ക്കുന്ന ജീവിതനേർസാക്ഷ്യങ്ങൾ എത്രയോ പേരെ സുരക്ഷിതമായ ജീവിതത്തിന്റെ തണലിലേക്ക് കൈപിടിച്ചു നടത്തിയിരിക്കുന്നു. നൂറകണക്കിന് പേരുടെ ജീവിതത്തിൽ വെളിച്ചം വീശിയ ഫിറോസ് ഇപ്പോഴിതാ തന്റെ ജീവിതത്തിൽ വെളിച്ചമായി മാറിയ മനുഷ്യനെ സോഷ്യൽമീഡിയക്ക് പരിചയപ്പെടുത്തുകയാണ്.

മുൻ മണ്ണാർക്കാട് എംഎൽഎയായ കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. അദ്ദേഹം വികലാംഗ കോർപ്പറേഷന്റെ സംസ്ഥാന ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നു കണ്ട ജീവിതങ്ങളുമാണ് ഇന്ന് ഇൗ കാണുന്ന തരത്തിൽ ഫിറോസിനെ സൃഷ്ടിച്ചതെന്ന് അദ്ദേഹം തുറന്നെഴുതുന്നു. ജീവിതത്തിന് പുതിയമാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രവും ഫിറോസ് പങ്കുവച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇത് ആരാണെന്നറിയണ്ടേ..

അഞ്ചു വർഷം ഞാൻ ഇദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്നു. അന്ന് അദ്ദേഹം വികലാംഗ കോർപ്പറേഷന്റെ സംസ്ഥാന ചെയർമാൻ. അഞ്ച് വർഷം കൊണ്ട് ഒരായുസ്സിന്റെ പാഠങ്ങളാണ് ഞാൻ പഠിച്ചെടുത്തത് സഹജീവികളോടുള്ള സ്നേഹവും കരുണയുമെല്ലാം ഓരോ നിമിഷവും ഞാൻ നോക്കിക്കാണുകയായിരുന്നു. ആ കാഴ്ചകളാണ് എന്നെ ഈ ലോകത്തേക്ക് അടുപ്പിച്ചത് ഫിറോസ് കുന്നംപറമ്പിൽ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ അതിവിടെ നിന്നാണ് .കളത്തിൽ അബ്ദുള്ള Ex MLA മണ്ണാർക്കാട്.