‘അവന്റെ കരച്ചിൽ കണ്ടോ ഫിറോസ്ക്കാ...ഞരമ്പ് ശരീരത്തിൽ നിന്നും വലിച്ചെടുക്കുന്ന മാതിരിയുള്ള വേദനയാണ് എന്റെ പൈതൽ അനുഭവിക്കുന്നത്. ഇനിയും ഇത് കണ്ട് നിൽക്കാൻ ഞങ്ങൾക്കാവില്ല. എത്രയെന്നു വച്ചാ.... അവനൊരു കൊച്ചു കുട്ടിയല്ലേ’– ചങ്കുപൊള്ളിക്കുകയാണ് ആ ഉമ്മയുടെ വാക്കുകൾ. ഒരായുഷ്ക്കാലത്തിനുമപ്പുറമുള്ള വേദന പേറുന്ന നാല് വയസുകാരൻ മൻഹർ അലിയുടെ കഥയൊന്നു കേൾക്കണം. കണ്ണുനീർ പോലും വറ്റിപ്പോകും, തീർച്ച.
സമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പങ്കുവച്ച ആ ഉമ്മയുടേയും നാലുവയസുകാരന്റേയും കണ്ണീർ ചിത്രം കേരളത്തോട് പറയുന്നത് വേദനമാത്രമാണ്. നാലുവയസുകാരൻ മൻഹർഅലി വേദനകൊണ്ട് പിടയുമ്പോൾ ഇൗ കുടുംബത്തിന്റെ തോരാത്ത കണ്ണീര് മാത്രമാണ് അവശേഷിക്കുന്നത്.
മൻഹറിന്റെ വേദനയെന്തന്നറിയാതെ, രോഗമറിയാതെ മൂന്ന് വർഷത്തോളം ഈ നിർദ്ധന കുടുംബം ആശുപത്രി കയറിയിറങ്ങി. ചികിത്സയ്ക്കായി ആകെയുള്ള മൂന്ന് സെന്റ് വിറ്റുപെറുക്കി. ബാങ്കിലെ കടവും പരാധീനതക്കെട്ടുകളും മറ്റൊരു വശത്ത്. അതിനിടെ ഇടിത്തീയെന്നോണമാണ്, ഡോക്ടർ ആ ദുരന്ത വാർത്ത അവരെ അറിയിക്കുന്നത്.
മൻഹറിന്റെ മജ്ജ മാറ്റി വയ്ക്കുക എന്നതല്ലാതെ ഈ രോഗത്തിന് മറ്റ് പ്രതിവിധികളില്ല. മൽസ്യത്തൊഴിലാളിയായ പിതാവ് മജ്ജ നൽകാൻ തയാറാണ്. പക്ഷേ അതിനാവശ്യമായ 30ലക്ഷം രൂപ കണ്ടെത്താൻ ഒരു വഴിയും ഇൗ കുടുംബത്തിന്റെ മുന്നിലില്ല. രോഗം മൂർച്ഛിക്കുന്ന അവസാന ഘട്ടത്തിലാണ് മൻഹർ ഇന്നുള്ളത്. ചെവിയിൽ നിന്നും പഴുപ്പു രൂപത്തിൽ പുറന്തളപ്പെടുന്ന ദ്രാവകം അസഹ്യമായ വേദനയാണ് മൻഹറിന് സമ്മാനിക്കുന്നത്. ശരീരത്തിൽ ഞരമ്പ് വലിഞ്ഞു മുറുകുന്നയത്രയും വേദനയാണ് മൻഹർ അനുഭവിക്കുന്നത്.
ആകെയുള്ള സമ്പാദ്യമെല്ലാം വിറ്റാണ് ഇത്രനാൾ ചികിൽസിച്ചത്. ഇപ്പോൾ മരുന്നിനും പോലും വകയില്ലാതെ കളമശേരി മെഡിക്കൽ കോളജിൽ കഴിയുകയാണ് ഇൗ കുടുംബം. ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇൗ നാലുവയസുകാരന്റെ വേദന പുറംലോകമറിയുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കണ്ണു നനയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല. ഈ കുഞ്ഞു ശരീരം താങ്ങാവുന്നതിനും അപ്പുറമാണിത്. ഇനിയെത്രനാൾ സഹിക്കണം ഈ വേദന. കൊടുങ്ങല്ലൂർ - എറിയാട് ചേരമാനിൽ മൻഹർഅലി എന്ന 4 വയസ്സുള്ള ഈ പൊന്നു മോനെ എല്ലാവരും സഹായിക്കണം.
NAME: ZEENATH V K
A/C NO: 0250053000013625
IFSC : SIBL0000250
BR : ERIYAD
SOUTH INDIAN BANK
Mob 8289922194