അടുക്കളയിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞത് മകന്റെ പ്രേതം. തെളിവായി ചിത്രങ്ങൾ പങ്കുവച്ച് അമ്മ. ജോർജിയയിലെ അറ്റ്ലാന്റ സ്വദേശിനിയായ 57 വയസ്സുകാരി ജെന്നിഫർ ഹോഡ്ജാണ് മകന്റെ പ്രേതത്തെ കണ്ടുവെന്ന അവകാശവാദവുമായി രംഗത്തു വന്നത്. സംഭവം നടന്നത് ഇങ്ങനെ;
ജെന്നിഫറും മകള്‍ ലോറനും ഹാളിൽ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് അടുക്കളയിൽ ഒരാളുണ്ടെന്ന സന്ദേശം മൊബൈലിൽ ലഭിക്കുന്നത്. സന്ദേശം തുറന്നു നോക്കിയ ജെന്നിഫറും ലോറനും ഞെട്ടി. വെളുത്ത പൈജാമയണിഞ്ഞു നിൽക്കുന്ന ഒരു പുരുഷരൂപം. മരിച്ചു പോയ മകൻ റോബിയെപ്പോലെ തോന്നിയതോടെ ജെന്നിഫറും മകളും അടുക്കളയിലേക്ക് ഓടി. എന്നാൽ അവിടെയെത്തിയപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല.
ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാൽ മുന്നറിയിപ്പു നൽകുന്ന സുരക്ഷാ സംവിധാനമാണ് ഇവർ വീട്ടിൽ ഘടിപ്പിച്ചിരുന്നത്. ഒപ്പം അകത്തു പ്രവേശിച്ച ആളുടെ ചിത്രവും മൊബൈലിൽ കാണാം. 2016 ലാണ് റോബിയുടെ വേർപാട്. അമിതമായ അളവിൽ മരുന്ന് ശരീരത്തിൽ ചെന്ന് 23 മത്തെ വയസ്സിലാണ് റോബി മരിക്കുന്നത്.
മകന്റെ പ്രേതത്തെ കണ്ടതോടെ ആദ്യം ഭയപ്പെട്ടുവന്നും എന്നാൽ മകൻ സ്വർഗത്തിൽ സമാധാനമായിരിക്കുന്നതിന്റെ തെളിവാണ് ഇതെന്നും ജെന്നിഫർ പറയുന്നു. എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്യുകയാണ് ജെന്നിഫർ. ഇതോടെ റോബിയുടെ പ്രേതത്തിന്റെ ചിത്രവും വാർത്തയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.