ചുംബനത്തിനിടെ ഇരുപത്തിരണ്ടുകാരനായ ഭർത്താവിന്റെ നാവു കടിച്ചെടുത്ത ഭാര്യ അറസ്റ്റിൽ. ന്യൂഡല്ഹിയ്ക്കടുത്ത് റാന്ഹോലയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ അപ്രതീക്ഷിത കടിയേറ്റ യുവാവിന് സംസാരശേഷി നഷ്ടമായി. ഡൽഹി സ്വദേശി കരൺ സിങ്ങിന്റെ നാവാണ് സൗന്ദര്യമില്ലെന്ന കാരണത്താൽ ഭാര്യ കാജല്‍ കടിച്ചെടുത്തത്.
കരണ്‍ സിങ്ങിന് സൗന്ദര്യമില്ലെന്ന് പറഞ്ഞ് കാജല്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഇതേ ചൊല്ലി വഴക്ക് ഉണ്ടായെങ്കിലും അതെല്ലാം പരിഹരിച്ച് ഉറങ്ങാൻ പോയതായിരുന്നു ഇരുവരും. അർധരാത്രിയോടെ കരണിന്റെ നിലവിളി കേട്ട് ഉണർന്ന അയൽക്കാരാണ് നാവ് പകുതിയോളം മുറിഞ്ഞ നിലയില്‍ കരണ്‍സിങ്ങിനെ കണ്ടെത്തിയത്.
പൊലീസില്‍ വിവരമറിയിച്ച ശേഷം കരണിനെ ഇവർ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളുടെ സംസാരശേഷി തിരികെ കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറയുന്നു. എട്ടുമാസം ഗർഭിണിയായ കാജലിനെതിരെ ക്രിമിനൽ നിയമം 326–ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന വകുപ്പാണിത്. ഇരുപത്തിരണ്ടുകാരിയായ കാജലും തെരുവു കലാകാരനായ കരണും 2016 ലാണ് വിവാഹിതരായത്.