കടയ്ക്കൽ കോട്ടപ്പുറം കൃഷ്ണ കൃപയിൽ പരേതനായ വേലായുധന്റെ ഭാര്യ ഷീല (51) ജീവനൊടുക്കിയത് ബന്ധുവിന്റെ മർദനത്തെ തുടർന്നെന്ന് പൊലീസ്. ഷീലയുടെ വാട്സാപ് സന്ദേശം ബന്ധുക്കളുടെ പരാതി എന്നിവയെ തുടർന്ന് ബന്ധു കോട്ടപ്പുറം പച്ചയിൽ മൻമഥ വിലാസത്തിൽ നിതിനെ (കുട്ടായി-32) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
'എന്നെ കുട്ടായി അടിച്ചു. ഞാൻ ചാവാൻ പോകുന്നു.’ ഷീല മരിക്കും മുൻപ് മരുമകൾക്ക് അയച്ച വാട്സാപ് സന്ദേശം ആണിത്. സന്ദേശം പരിശോധിച്ച പൊലീസ് ബന്ധു കുട്ടായി എന്ന നിതിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ഷീലയുടെയും നിതിന്റെയും അടുത്ത ബന്ധുവായ വയോധികയെ പരിചരിക്കുന്നത് സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. ഇതിനിടയിൽ വീടിന് മുന്നിൽ സിറ്റൗട്ടിൽ ഷീലയും നിതിനും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിൽ ഷീലയ്ക്ക് മർദനമേറ്റു.
സ്ഥലത്ത് നിന്നു പോയ ഷീല മരുമകൾക്ക് വാട്സാപ് സന്ദേശം അയച്ചു. മകനോട് പറയേണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. പിന്നീട് വീടിന് സമീപത്തു റബർ മരത്തിൽ ഷീലയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമാണ് നിതിന്റെ പേരിൽ ഉള്ളത്.