ഭാര്യയെ നൈനിറ്റാളിലെ കിഴക്കാംതൂക്കായ മലഞ്ചെരുവില്‍ നിന്നു തള്ളിയിട്ട ഇരുപത്തിനാലുകാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ബബിത എന്ന ഇരുപത്തിയൊമ്പതുകാരിയായ ഭാര്യയെ തള്ളിയിട്ട രാജേഷ് റായി എന്ന സെയില്‍സ്മാനെയാണ് അറസ്റ്റ് ചെയ്തത്. ബബിതയുടെ ശരീരം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.
സിനിമാക്കഥകളെ വെല്ലുന്ന പ്രതികാരമാണ് രാജേഷ് ആസൂത്രണം ചെയ്തത്. വിവാഹവാഗ്ദാനം നല്കി തന്നെ രാജേഷ് ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ ബബിത പരാതി നല്‍കിയിരുന്നു. ഓഗസ്റ്റില്‍ രാജേഷിനെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചു. തുടർന്ന് രാജേഷിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബബിത പരാതി പിന്‍വലിച്ചു.
ഒക്ടോബറില്‍ രാജേഷ് ജയില്‍ മോചിതനായി. പിന്നീട് ഇരുവരും വിവാഹിതരായി. ബബിതയുമായി വഴക്കടിച്ചിരുന്ന രാജേഷ് സ്ഥിരമായി അവരെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബബിത സ്വന്തം വീട്ടിലേക്കു മടങ്ങി.
കഴിഞ്ഞ മാസം രാജേഷ് ബബിതയെ വീണ്ടും ഉത്തരാഖണ്ഡിലുള്ള തന്റെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു. ശേഷം ബബിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കുടുംബം പരാതിപ്പെട്ടതനുസരിച്ച് പൊലീസ്, രാജേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഭാര്യയെ നൈനിറ്റാളില്‍ കൊണ്ടുപോയി മലഞ്ചെരുവില്‍നിന്നു തള്ളിയിട്ടുവെന്ന് ചോദ്യം ചെയ്യലില്‍ രാജേഷ് സമ്മതിച്ചു.