നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിന് പൊലീസ് സംശയിക്കുന്ന സംവിധായകൻ നാദിർഷായുടെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. നാദിർഷായോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച നാദിർഷാ അന്വേഷണ സംഘത്തിനുമുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.
അതിനിടെ, കേസിൽ കാവ്യാമാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.