ഒരു മാസം നീണ്ടു നിൽക്കുന്ന ഉപാസനയുടെയും ഉപവാസങ്ങളുടെയും റമസാൻ ദിനങ്ങളോടൊപ്പം വിപണിയും ഉണർന്ന് കഴിഞ്ഞു. നോമ്പ് കാലത്തെ വിപണിയിലെ പ്രധാന ആകർഷണമാണ് വിവിധ തരത്തിലുള്ള നമസ്കാര തൊപ്പികൾ. മദ്രസ തൊപ്പി എന്നും കൂടി അറിയപ്പെടുന്ന ഇവയിൽ വലിയ തൊപ്പികൾക്ക് 40 രൂപയും ചെറിയ തൊപ്പികൾക്ക് 25 രൂപയുമാണ് വില. കാസർകോട് നിന്ന് നിർമിക്കുന്ന തളങ്കര തൊപ്പി ഏറെ പ്രസിദ്ധമാണ്, ഒമാൻ തൊപ്പിക്ക് അൽപം വില കൂടുതലാണെങ്കിലും ആവശ്യക്കാർ ഇതിന് ഏറെയാണ്, കശ്മീർ ,ഇന്തൊനീഷ്യ, ചൈന,തുർക്കി, അടക്കമുള്ള സ്ഥലങ്ങളിൽ നിന്നെല്ലാം തൊപ്പികൾ എത്തുന്നു.
30 രൂപ മുതൽ മുതൽ 500 രൂപ വരെയുള്ള തൊപ്പികൾ വിപണിയിലുണ്ട്. പെരുന്നാളിന് 2 ദിവസം മുൻപാണ് തൊപ്പിക്ക് ആവശ്യക്കാരേറെ എത്തുക. തൊപ്പികളിൽ ഒമാൻ തൊപ്പിക്കാണ് ആവശ്യക്കാരേറെ. കൂർത്ത തൊപ്പി, വൈറ്റ് തൊപ്പി എന്നിവയും നല്ല പോലെ വിൽക്കപെടുമെന്ന് വ്യാപാരികൾ പറയുന്നു. സ്ത്രീകൾക്കുള്ള നമസ്ക്കാര കുപ്പായങ്ങൾക്കും നല്ല വിൽപനയുണ്ട്.അത്തറുകളും സുഗന്ധ ദ്രവ്യങ്ങളും വിശ്വാസികൾക്ക് പ്രിയമുള്ളതാണെങ്കിലും പെരുന്നാളിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ഇവയ്ക്ക് വിപണിയിൽ തിരക്കേറുക. അത്തറുകളിൽ കാംപോഡിക്കാണ് ആവശ്യക്കാരേറെ. 100 രൂപ മുതലുള്ള വിവിധ തരം അത്തറുകളുടെ ഗിഫ്റ്റ് ബോട്ടിലുകളാണ് ഏറെ വിൽക്കപ്പെടുന്ന മറ്റൊരിനം. 600 രൂപ മുതൽ വിലയുള്ള ക്രിസ്റ്റൽ രൂപത്തിലുള്ള ഗിഫ്റ്റ് ബോട്ടിലുകളിൽ ലഭിക്കുന്ന ഊദിനും അത്തറിനും ആവശ്യക്കാരേറെയാണ്.