ജീവിതത്തിൽ തോറ്റു പോയി എന്നു കരുതുന്നവരാണോ നിങ്ങൾ, വിധി സമ്മാനിച്ച ചെറിയ വേദനകളുടെ പേരിൽ ഒരായുഷ്ക്കാലം മുഴുവനേക്കുമുള്ള കണ്ണീർ വാർക്കുന്നവരാണാ നിങ്ങൾ? പ്രതിസന്ധികളുടേയും പരാധീനതകളുടേയും ഭാണ്ഡക്കെട്ടുകളും പേറിയുള്ള ജീവിതം നയിക്കുന്ന ചിലരെങ്കിലും പറയും ‘ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല, ഇതെന്റെ ജീവിതത്തിന്റെ അവസാനമാണ്.’ അങ്ങനെയുള്ളവർ നന്ദു മഹാദേവ എന്ന യുവാവിന്റെ ജീവിതത്തിലേക്കൊന്നു കടന്നു ചെല്ലണം. വിധി ക്യാൻസറിന്റെ രൂപത്തിൽ പല്ലിളിച്ച് മുന്നിൽ നിൽക്കുമ്പോഴും അതിനെ നോക്കി പുഞ്ചിരിക്കാനാണ് നന്ദുവിനിഷ്ടം.
ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന തോന്നലാണ് നന്ദുവിനെ മുന്നോട്ടു നയിക്കുന്നത്. ചങ്കിൽ ചേർത്തു നിർത്തിയ സൗഹൃദം, പൊന്നു പോലെ നോക്കുന്ന കുടുംബം ഇതൊക്കെയുള്ളപ്പോൾ ഞാനെന്തിന് കരയണമെന്നാണ് നന്ദു ചോദിക്കുന്നത്. വേദനകളെ ഓരത്തേക്ക് മാറ്റി നിർത്തി ജീവിത്തിന്റെ ബാലൻഷീറ്റിൽ സന്തോഷവും കളിചിരികളും മാത്രം ബാക്കിയാക്കുകയാണ് ഈ ‘ചെക്കൻ.’
കാൻസറിനോട് സന്ധിയില്ലാത്ത യുദ്ധത്തേലേർപ്പെട്ടിരിക്കുന്ന നന്ദു നോവു പടർത്തുന്നൊരു കുറിപ്പുമായി വീണ്ടുമെത്തിയിരിക്കുകയാണ്. പറിച്ചെറിഞ്ഞാലും അകന്നു പോകാത്ത പ്രണയിനിയെപ്പോലെയാണ് കാൻസറെന്ന് നന്ദുവിന്റെ നിശ്ചയദാർഢ്യം കലർന്ന വാക്കുകൾ. ‘പ്രണയിക്കുന്നുവെങ്കിൽ കാൻസറിനെ പ്രണയിക്കണം, എത്ര ചവിട്ടിയെറിഞ്ഞാലും അവൾ വിട്ടു പോകില്ല. കീമോയുടെ ശക്തിയിൽ ദേഹം മുഴുവൻ പിടഞ്ഞു, അടർത്തി മാറ്റാൻ നോക്കി. പക്ഷേ കാൻസറെന്ന പ്രണയിനിക്ക് വിട്ടു പോകാൻ ഭാവമില്ല’– നന്ദുവിന്റെ കണ്ണീരുപ്പു കലർന്ന വാക്കുകൾ.
ഇങ്ങനെയൊക്കെയാണെങ്കിലും ‘അവളെ’ പുറത്തു ചാടിക്കാനുള്ള യുദ്ധത്തിൽ താൻ സദാ വ്യാപൃതനായിരിക്കുമെന്നും നന്ദു പറയുന്നു. ഈ മഹാമാരിയെ ഒരു പനിയോ ജലദോഷമോ ഒക്കെയായി കാണാനാണ് തനിക്കിഷ്ടമെന്നും നന്ദു കൂട്ടിച്ചേർക്കുന്നു.
വേദന മാത്രം പകുത്തു നൽകുന്ന കാൻസറിനെ ധീരമായി നേരിട്ട നന്ദുവിന്റെ വാക്കുകൾ ഇതിനു മുമ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
നന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
നമ്മള് ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ ക്യാന്‍സറിനെപ്പോലെ പ്രണയിക്കണം..എങ്ങനെയാണ് എന്നല്ലേ
ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാന്‍ നോക്കി…
അവള് മുറുകെ പിടിച്ച ഭാഗം മുഴുവന്‍ വെട്ടി എറിഞ്ഞു നോക്കി…
വീണ്ടും പഴയതിനെക്കാള്‍ ശക്തമായ കീമോ ചെയ്തു നോക്കി…ആ കീമോയുടെ ശക്തിയില്‍ ശരീരം മുഴുവന്‍ പിടഞ്ഞു…പല ഭാഗങ്ങളും തൊലി അടര്‍ന്നു തെറിച്ചു പോയി…ചുരുക്കി പറഞ്ഞാല്‍ ദ്രോഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി…എന്നിട്ടും അവള് പോയില്ല..
ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്നേഹിക്കില്ല…
ഇപ്പൊ ദേ ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം കേട്ടിട്ടാകും കാലില്‍ നിന്ന് ശ്വാസകോശത്തിലേക്ക് അവള് താമസം മാറാന്‍ തീരുമാനിച്ചത്…എന്ത് തന്നെയായാലും ഞാന്‍ ഇങ്ങനെ തന്നെ പുഞ്ചിരിച്ചു കൊണ്ട് ഇവിടെ ഉണ്ടാകും…ഞാന്‍ ഇനിയും അവളെ പുറത്തു ചാടിക്കാനുള്ള യുദ്ധത്തില്‍ വ്യാപൃതനാണ്..
ഇതൊക്കെ ഒരു പനിയോ ജലദോഷമോ ആയി കാണാന്‍ തന്നെയാണ് എനിക്കിപ്പോഴും ഇഷ്ടം..
എത്ര നാള് ജീവിച്ചു എന്നതില്‍ അല്ല എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതില്‍ തന്നെയാണ് വിജയം…അങ്ങനെ നോക്കുമ്പോള്‍ എന്നെപ്പോലെ വിജയിച്ചവര്‍ വളരെ വളരെ കുറവാണ്…ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെയാണ് ആ വിജയത്തിന്റെ തെളിവ്…
ഇനി മരണം മുന്നില്‍ വന്ന് നിന്നാലും എന്റെ ആത്മവിശ്വാസം തകരില്ല…
വിജയം എന്റേത് തന്നെയാണെന്ന് എനിക്കറിയാം..
അഭിമന്യു പോലും അറിഞ്ഞുകൊണ്ടാണ് പദ്മവ്യൂഹത്തില്‍ അകപ്പെട്ടത് എന്നാല്‍ ഞാന്‍ പൊടുന്നനെ കണ്ണടച്ചു തുറന്നപ്പോള്‍ പദ്മവ്യൂഹത്തില്‍ അകപ്പെട്ട ആളാണ്..
എന്നിട്ടും പതറാത്ത എന്റെ മനസ്സ് തന്നെയാണ് എന്റെ ബലം
ജീവിതത്തില്‍ കുഞ്ഞു കാര്യങ്ങള്‍ക്ക് മനം മടുത്ത് പോകുന്നവര്‍ക്ക് ഒരു വെളിച്ചമാകാന്‍ എന്റെ ജീവിതം തന്നെയാണ് എനിക്ക് സമര്‍പ്പിക്കാനുള്ളത്..
ഗാന്ധിജി പറഞ്ഞ പോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം…
പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി…
Waiting for a Miracle ??
NB : പലപ്പോഴും പലരും വിഷമാവസ്ഥയില്‍ സഹതാപത്തിന് വേണ്ടി ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്..അവരോട് എനിക്കൊരേ ഒരുകാര്യം പറയാനുണ്ട്…മരിക്കുന്നത് വരെ മനസ്സിന്റെ നട്ടെല്ല് നിവര്‍ന്ന് തന്നെ നില്ക്കട്ടെ
അന്നു തിരമാലകൾ ധനുഷ്കോടിയെ വിഴുങ്ങിയിട്ടും ക്ഷേത്രത്തിനുള്ളിലേക്ക് കടന്നില്ല! ദൈവം ജീവൻ രക്ഷിച്ച മാരിമുത്തു പറയുന്നു, ജീവിതത്തിന്റെ കഥ, രാമേശ്വരത്തിന്റെയും
കണ്ണുകളെ വിശ്വസിക്കാമോ?; ഡായിൻ യൂൺ പറയുന്നു, ‘എന്റെ ശരീരമാണ് എന്റെ ക്യാൻവാസ്’-ചിത്രങ്ങൾ