വിലയിൽ പൊള്ളിക്കുന്ന നിത്യോപയോഗ സാധനങ്ങളുടേയും പോക്കറ്റ് കീറുന്ന ഹോട്ടൽ ബില്ലുകളുടേയും കാലത്ത് നന്മ വിളമ്പുന്നൊരു അമ്മയുണ്ട്. ഭക്ഷണപ്രേമികൾ സ്നേഹത്തോടെ പാലക്കോണം അമ്മച്ചിയെന്നു വിളിക്കുന്ന അമ്മ. നാട്ടുരുചിക്കൊപ്പം സ്നേഹവും ഇഴചേർന്നൊഴുന്ന ഇവിടെ ജനപ്രിയ ഐറ്റമായ ദോശയുടെ വില ഒരു രൂപ മാത്രം! വിശ്വസിക്കാൻ പ്രയാസമായിരിക്കും. സാധനവില റോക്കറ്റ് പോലെ കുതിക്കുമ്പോഴും തെല്ലും കുലുങ്ങാതെ ഒറ്റ രൂപ തുട്ടിന് ഒന്നാന്തരം ദോശ വിളമ്പുന്നു തിരുവനന്തപുരം ആര്യനാട്ടുകാരുടെ ഈ പ്രിയപ്പെട്ട അമ്മച്ചി.
വെറും മുപ്പതു രൂപയുണ്ടെങ്കിൽ സുഭിക്ഷമായി ഭക്ഷണവും കഴിച്ച് ബാക്കി കാശും മേടിച്ച് പോക്കറ്റിലിട്ടു പോകാമെന്ന് നാട്ടുകാർ പറയുന്നു. തീർന്നില്ല, കഥ...രസവടയ്ക്ക് വെറും 2 രൂപ, കടലക്കറി ഏഴ് രൂപ, ഓംലറ്റാകട്ടെ വെറും 10 രൂപ ഇങ്ങനെ പോകുന്നു മെനു.
സോഷ്യൽ മീഡിയയിൽ തരംഗമായ ഈ രുചിക്കടയുടെ കഥ എന്റെ കൊല്ലം എന്ന യൂ ട്യൂബ് പേജിലൂടെയാണ് വീണ്ടും സോഷ്യൽ മീഡിയക്കു മുന്നിലേക്കെത്തിയിരിക്കുന്നത്.