ഭാഷയ്ക്കും ദേശത്തിനും അതീതമായ സ്നേഹസൗഹൃദങ്ങൾ കാണണമെങ്കിൽ പ്രവാസ ലോകത്തേക്ക് ചെല്ലണം. അവിടെ സ്നേഹത്തിനും വേദനകൾക്കും ഒരേ നിറമായിരിക്കും, ഒരേ ഭാഷയായിരിക്കും. കോഴിക്കോട് ഒളിവണ്ണ സ്വദേശിയായ പ്രശാന്തിന്റെ മരണം പാകിസ്ഥാനിയായ അസർഭായിയിൽ ഏൽപ്പിച്ച വേദനയുടെ ആഴം കണ്ണീരോടെ കുറിക്കുകയാണ് സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. നിനച്ചിരിക്കാത്ത നേരത്ത് മരണം പിടിമുറുക്കിയ പ്രശാന്തിനെ ഓർത്ത് കണ്ണീരണിയുന്ന അസർഭായിയാണ് സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുന്നത്. ദേശത്തിനും, മതത്തിനും മുകളിലായിരുന്നു, അവര്‍ തമ്മിലുളള സ്നേഹ ബന്ധമെന്ന് അഷ്റഫ് കുറിക്കുന്നു. എംബാംമിംഗ് സെന്ററിൽ പ്രശാന്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ വേണ്ടി പെട്ടിയിലെടുത്ത് വെക്കുമ്പോള്‍ മിഴിനീരണിഞ്ഞ അസർ ഭായിയുടെ ചിത്രം അഷ്റഫിന്റെ വാക്കുകളിൽ കാണം.
കോഴിക്കോട് ഒളിവണ്ണ സ്വദേശി പ്രശാന്ത്, പാകിസ്ഥാനിയായ അസര്‍ ഭായിക്ക് ഒരു തൊഴിലാളി മാത്രമായിരുന്നില്ല,സ്വന്തം സഹോദരനായിരുന്നു.അത് ഞാന്‍ മനസ്സിലാക്കിയത്, ഇന്നലെ എംബാംമിംഗ് സെന്‍ററില്‍ പ്രശാന്തിന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ വേണ്ടി പെട്ടിയിലെടുത്ത് വെക്കുമ്പോള്‍ അസര്‍ ഭായിയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു. ദേശത്തിനും, മതത്തിനും മുകളിലായിരുന്നു,അവര്‍ തമ്മിലുളള സ്നേഹ ബന്ധം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സാധാരണ തൊഴിലാളിയായിട്ടാണ് പ്രശാന്ത്, പാകിസ്ഥാന്‍ സ്വദേശിയായ അസര്‍ മഹമൂദിന്‍റെ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്.അവിടെ നിന്നും,അവസാന നിമിഷം വരെയും ഭായിയുടെ വിശ്വസ്തനായിരുന്നു.
കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോയിട്ട് വരാന്‍ ഭായി നിര്‍ബന്ധിച്ചെങ്കിലും,ഭായിയെ വിട്ട് പോകുവാന്‍ പ്രശാന്ത് തയ്യാറായിരുന്നില്ല.രണ്ട് ദിവസം മുമ്പ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം പ്രശാന്ത് മരണപ്പെടുകയായിരുന്നു.
എംബാംമിംഗ് സെന്‍ററില്‍ ഇരുന്ന് വിങ്ങിപ്പൊട്ടി കരയുന്ന ഭായിയെ കണ്ടപ്പോള്‍,ഇന്ന് ലോകത്ത് നമ്മള്‍ കാണുന്ന കാഴ്ചയുടെ രീതിയെ പറ്റി ചിന്തിച്ചുപോയി.ഭാഷക്കും,ദേശത്തിനും,മതത്തിനും,വര്‍ഗ്ഗത്തിനും,നിറത്തിനുമപ്പുറം മറ്റൊരു ലോകമുണ്ട്,അവിടെയും മനുഷ്യരാണ് ജീവിക്കുന്നത്.ഭാഷ മനുഷ്യനിലൂടെയാണ് ജീവനാകുന്നത്.ഭാഷക്ക് അപ്പുറം ഉള്ള മനുഷ്യരുടെ ഉള്ളിൽ തൊടുമ്പോൾ നമ്മൾ മനുഷ്യനെയാണ് തൊടുന്നത് , മനുഷ്യത്വത്തെയാണ് തൊട്ട് അറിയുന്നത് , അവിടെയാണ് ഭാഷക്കും,മതത്തിനും, ദേശത്തിനും , വംശത്തിനും, നിറത്തിനും ,ലിംഗത്തിനും അപ്പുറമുള്ള മനുഷ്യനെ തിരിച്ചറിയാന്‍ നമ്മെ പഠിപ്പിക്കുന്നതും, പ്രേരിപ്പിക്കുന്നതും.
അഷ്റഫ് താമരശ്ശേരി