ആസൂത്രിതമായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാമുകി സുനിതയ്ക്കൊപ്പമായിരുന്നു പ്രേംകുമാറിന്റെ താമസം. ഇവരുടെ രണ്ടു മാസത്തെ ഒരുമിച്ചുള്ള ജീവിതത്തിലും പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രേംകുമാർ തന്നെയും അപായപ്പെടുത്തുമെന്ന് സുനിത ഭയപ്പെട്ടിരുന്നു. കൊലപാതകത്തിനുശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാൻ ഒരുങ്ങിയിരുന്നു. പ്രേംകുമാർ ഗൾഫിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.
ഭാരമൊഴിഞ്ഞെന്ന് പ്രേംകുമാർ
പൊലീസ് പിടിയിലായപ്പോഴും കൂസലില്ലാതെ പെരുമാറി പ്രതികൾ. തലയിൽ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ് പ്രേംകുമാർ പൊലീസിനോട് പറഞ്ഞത്. കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് ഇന്നലെ കോടതി മുറിയിലും പൊലീസ് സ്റ്റേഷനിലും ഇവർ നിന്നത്.
ഭാര്യ സത്യം മറച്ചുവച്ചു
പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നത് 15 വർഷം മുൻപ് ഒരു ഫോൺ കോളിലൂടെയാണ്. മൂവാറ്റുപുഴയിൽ ഒരു ഹോട്ടലിൽ സൂപ്പർവൈസറായിരുന്നു പ്രേംകുമാർ. ബന്ധുവായ ദീപക്കിനെ ഹോട്ടലിൽ വച്ച് കാണാതായെന്ന പരാതി പറയാനാണ് വിദ്യ ഫോൺ ചെയ്തത്. തുടർന്നുണ്ടായ പരിചയം വിവാഹത്തിലെത്തി. തേവരയിലടക്കം പല ഭാഗങ്ങളിൽ ഇവർ വാടകയ്ക്കു താമസിച്ചു. 6 മാസമായി ഉദയംപേരൂരിലായിരുന്നു.
മുൻബന്ധത്തിലുള്ള മകനെ കസിൻ എന്നു പറഞ്ഞ് വിദ്യ തന്നെ പരിചയപ്പെടുത്തിയെന്നും, വർഷങ്ങളോളം സത്യം മറച്ചുവച്ചുവെന്നും പ്രേംകുമാർ പറയുന്നു. പിന്നീട് ഇക്കാര്യം അറിഞ്ഞപ്പോൾ മാനസികമായി തകർന്നുവെന്നും ഇത് വൈരാഗ്യത്തിനു കാരണമായെന്നും പ്രേംകുമാർ പൊലീസിനോടു പറഞ്ഞു. ഒരു മകളുള്ള കാര്യം മാത്രമാണ് വിദ്യ പ്രേംകുമാറിനോടു പറഞ്ഞിരുന്നത്.
വിദ്യയെ മുൻപും നാല് തവണ കാണാതായിരുന്നുവെന്ന് പ്രേംകുമാർ പൊലീസിനോടു പറഞ്ഞു. ആദ്യ വിവാഹത്തിലെ മക്കളുടെ കൂടെ താമസിക്കാൻ പോയെന്നാണു തിരിച്ചെത്തിയ ശേഷം വിദ്യ വിശദീകരിക്കാറത്രേ. പ്രേംകുമാറും നേരത്തെ വിവാഹിതനായിരുന്നുവെന്നു സൂചനയുണ്ടെങ്കിലും ആദ്യ വിവാഹമെന്നാണ് ഇയാൾ മൊഴി നൽകിയത്.
പ്രേംകുമാർ എറണാകുളം ജില്ലയിൽ വിവിധ ഹോട്ടലുകളിൽ മാനേജരായിരുന്നു. പിന്നീട്, രണ്ടു തവണയായി 4 വർഷത്തോളം ഗൾഫിൽ ജോലി നോക്കി. 2015 ൽ തിരിച്ചെത്തിയ ശേഷമാണ് റിക്രൂട്മെന്റ് സ്ഥാപനം തുടങ്ങിയത്. സുനിതയുടെ ഭർത്താവും മക്കളും ഹൈദരാബാദിലാണ്.
മൃതദേഹത്തിന്റെ തോളത്ത് കയ്യിട്ട് സുനിത കാറിലിരുന്നു
വിദ്യയുടെ മൃതദേഹം പേയാട്ടെ വില്ലയിൽ നിന്നു കാറിൽ കയറ്റി പിൻസീറ്റിൽ ഇരുത്തുകയായിരുന്നു. മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാൻ പിന്നിൽ തോളിൽ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. പേയാട്ടെ വില്ലയിൽ നിന്ന് 14 മണിക്കൂറിനു ശേഷമാണ് മൃതദേഹം മാറ്റിയത്.
പുലർച്ചെ രണ്ടോടെ കൊല നടത്തിയ ശേഷം ഇരുവരും കിടന്നുറങ്ങി. രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിലേക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാർ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു.
‘ഉപേക്ഷിക്കാമായിരുന്നല്ലോ,കൊന്നതെന്തിന്?’
‘അവളെ വേണ്ടെങ്കിൽ ഉപേക്ഷിക്കാമായിരുന്നല്ലോ, കൊല്ലണമായിരുന്നൊ?’ – ചേർത്തല ചാരമംഗലത്തെ വീട്ടിലിരുന്നു വിദ്യയുടെ മാതാവ് സുന്ദരാമ്മാൾ പറഞ്ഞു. വിദ്യയുടെ പിതാവ് തമ്പി വർഷങ്ങൾക്കു മുൻപു മരിച്ചു.
മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും
പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം തമിഴ്നാട് വള്ളിയൂരിലും തിരുവനന്തപുരം പേയാട്ടും അടക്കം എത്തിച്ചു തെളിവെടുക്കുമെന്നു പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ തലയോട്ടിയടക്കമുള്ള ഭാഗങ്ങൾ സൂക്ഷിച്ച ശേഷമാണു പൊലീസ് വിദ്യയുടെ സംസ്കാരം നടത്തിയത്. മൃതദേഹം പുറത്തെടുത്തു പരിശോധിക്കും. ഡിഎൻഎ പരിശോധനയും നടത്തും.
ഉദയംപേരൂർ ഇൻസ്പെക്ടർ കെ. ബാലന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബാബു മാത്യു, പ്രസന്ന പൗലോസ്, എഎസ്ഐമാരായ രാജീവ്, റോബർട്ട്, ദിലീപ്, സീനിയർ സിപിഒമാരായ ജോസ്, എം.ജി. സന്തോഷ്, സിപിഒ സജിത് പോൾ, ദീപ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.