അമേരിക്കയിലെ ഡാലസിൽ മൂന്നുവയസുകാരി ഷെറിന്റെ മരണത്തിൽ നിർണായകമായ വഴിത്തിരിവ്. വളർത്തമ്മ സിനി മാത്യൂസ് പറഞ്ഞതെല്ലാം നുണയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ അറസ്റ്റിന് നിർദേശം നൽകുകയായിരുന്നു. സ്വന്തം വാക്കുകൾ തന്നെ സിനിയെ തിരിഞ്ഞു കൊത്തുകയായിരുന്നു. കുട്ടിയെ കാണാതായ സമയത്ത് താൻ ഉറക്കത്തിലായിരുന്നുവെന്നും ഭർത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്നങ്ങൾ താൻ അറിഞ്ഞില്ലെന്നുമായിരുന്നു സിനിയുടെ മൊഴി.
എന്നാൽ കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്കാക്കി സിനിയും വെസ്ലിയും സ്വന്തം മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ രാത്രി പുറത്തുപോയതായി പൊലീസ് കണ്ടെത്തി. ഒക്ടോബര്‍ ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണ് ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്ലി മൊഴി നൽകിയത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്.
പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നൽകി. ഷെറിന്റെ മൃതദേഹം കണ്ടെത്തിയശേഷമാണ് വെസ്ലി മൊഴി മാറ്റിയത്. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു.
കുട്ടിയുടെ തിരോധാനത്തിലും മരണത്തിലും സിനിക്ക് പങ്കില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ കുട്ടിയെ കാണാതായെന്ന് പരാതിപ്പെട്ട രാത്രി വെസ്ലിയും സിനിയും സ്വന്തം മകളായ നാലുവയസുകാരിക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയെന്ന് പൊലീസ് കണ്ടെത്തി. ഷെറിനെ വീട്ടില്‍ ഒറ്റയ്ക്ക് ആക്കിയായിരുന്നു ഇതെന്നും സ്ഥിരീകരിച്ചു. റസ്റ്ററന്റിലെ ജീവനക്കാരുടെ മൊഴി ഉള്‍പ്പെടെ എടുത്താണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു സിനി ഇതുവരെ.