കേരളം കുന്നോളം വാത്സല്യവും സ്നേഹവും നൽകി ചേർത്തു നിർത്തിയ അവരെപ്പോലെ വേറെയുണ്ടാകില്ല. മരിച്ചു പോയ അച്ഛന്റെ ഓർമ്മകൾ രണ്ടായി തളിരിട്ടപ്പോൾ പിറവിയെടുത്ത കൺമണികൾ. ഷിൽനയുടെയും സുധാകരൻ മാഷിന്റെയും കുഞ്ഞുങ്ങൾ. കണ്ണീരിൽ ചാലിച്ചെഴുതിയ കവിതയാണ് ഷിൽനയുടെയും സുധാകരൻ മാഷിന്റെയും ജീവിതം. മരണം തട്ടിയെടുത്ത പ്രിയപ്പെട്ടവന്റെ ഓർമ്മകളെ കരുത്താക്കി ജീവിക്കുന്ന ഷിൽന പലർക്കും മകളോ സഹോദരിയോ ഒക്കെയാണ്. ആ അച്ഛന്റെ ജ്വലിക്കുന്ന ഓർമ്മകളുടെ നേർചിത്രമായ ആ കുഞ്ഞുങ്ങളും അതിലേറെ പ്രിയപ്പെട്ടവർ.
തന്റെ പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഓരോ ഓർമ്മകളും കുഞ്ഞുങ്ങളുടെ ചിത്രങ്ങളും ഷില്‍ന പങ്കുവയ്ക്കുമ്പോൾസോഷ്യല് മീഡിയ ഹൃദയത്തിലേറ്റു വാങ്ങാറുണ്ട്. സ്വാർത്ഥതയുടെ ലോകത്ത് മരിച്ചിട്ടും മരിക്കാതെ നിൽക്കുന്ന ആ പ്രണയഗാഥ അത്രമേൽ ഹൃദ്യം കൂടിയാണ്. ഇപ്പോഴിതാ തന്റെ കൺമണികളുടെ പിറന്നാൾ ദിനത്തിൽ ഷിൽന പങ്കുവച്ച ചിത്രവും ഹൃദയം കവരുകയാണ്്. ‘സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ പിന്നിട്ടു.പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നു.’ കുഞ്ഞുങ്ങളുടെ പിറന്നാൾ ചിത്രത്തിനൊപ്പം ഷിൽന പങ്കുവച്ച ചിത്രം ഒരേ സമയം സന്തോഷവും കണ്ണീരും നിറയ്ക്കുന്നു. സെപ്റ്റംബർ 13നായിരുന്നു കുഞ്ഞുങ്ങളുടെ പിറന്നാൾ ദിനം. നിരവധി പേരാണ് കുഞ്ഞുങ്ങൾക്ക് ആശംസയറിയിച്ച് രംഗത്തെത്തിയത്.
‘സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ പിന്നിട്ടു.പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നുണ്ട്
സ്നേഹിക്കുന്നവർക്കും, ആശംസകൾഅറിയിച്ചവർക്കും നന്ദി ,ഹൃദയം നിറഞ്ഞ നന്ദി.’– ഷിൽനയുടെ കുറിപ്പ് ഇങ്ങനെ പോകുന്നു.
2017 ഓഗസ്റ്റ് 15നാണ് അധ്യാപകനും കവിയുമായ കെ വി സുധാകരന് വാഹനപകടത്തില്‍ മരിച്ചത്. തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് അധ്യാപകനായ സുധാകരന് ഔദ്യോഗിക ആവശ്യത്തിനായി നിലമ്പൂരില്‍ പോയപ്പോഴാണ് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത്.