അഞ്ചലിലെ കൊടുംക്രൂരതയുടെ ചുരുളഴിയുകയാണ്. മൂർഖൻ പാമ്പുകളെ വിട്ട് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ സൂരജ് ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ മുഴുവൻ ശാപം പേറുകയാണ്. ദുരൂഹതകൾക്കൊടുവില്‍ കൊലപാതകത്തിലെ ചുരുളുകൾ അഴിയുമ്പോൾ ഏറ്റവും വലിയ ക്രൂരതയുടെ കഥകളാണ് പുറത്തുവരുന്നത്. ഭാര്യയെ പാമ്പുകളെ വിട്ട് കടിപ്പിച്ച ശേഷം മരണം ഉറപ്പിക്കും വരെ ഉറങ്ങാതെ കാത്തിരുന്ന സൂരജിന്റെ ക്രൂരമായ മനസിനെയാണ് ഏവരും പഴിക്കുന്നത്. കൊലപാതകത്തിനു പിന്നിൽ സൂരജാണ് എന്ന് ഉറപ്പിച്ച ശേഷം ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുമ്പോഴേക്കും നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
ഉത്ര കൊല്ലപ്പെട്ട കിടപ്പുമുറിയിലേക്ക് കടന്നതോടെ സൂരജ് പൊട്ടിക്കരഞ്ഞു. ഉത്രയുടെ അച്ഛനെ നോക്കി 'അച്ഛാ ഞാനൊന്നും ചെയ്തിട്ടില്ല' എന്ന് ഇയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. കരഞ്ഞുകൊണ്ടാണ് പൊലീസിന്റെ തെളിവെടുപ്പ് നടപടിയോട് സൂരജ് സഹകരിച്ചത്. മുറിയില്‍ നടന്ന സംഭവങ്ങള്‍ പൊലീസിനു മുമ്പാകെ സൂരജ് വിവരിച്ചു. തുടര്‍ന്ന് ഉത്രയെ കൊലപ്പെടുത്താന്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാറിനായി തെരച്ചില്‍ നടത്തി. പഴയ വീടിനുനോട് ചേര്‍ന്ന് വേസ്റ്റ് ഇടുന്ന സ്ഥലത്തുനിന്ന് ജാറും പൊലീസ് കണ്ടെത്തു. ജാര് ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുമ്പോഴും സൂരജ് പൊട്ടിക്കരയുന്നുണ്ടായിരുന്നു.