ഒരിക്കലും മറക്കാനാകാത്ത അനുഭങ്ങളാണ് കിളിരൂർ കേസന്വേഷണത്തിൽ ഡിജിപി ശ്രീലേഖ ഐപിഎസിന് നേരിടേണ്ടിവന്നത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനെത്തിയത് മുതൽ പ്രതി ലതാ നായർക്ക് രണ്ടടി കൊടുക്കേണ്ടിവന്ന സാഹചര്യങ്ങൾ വനിതയുമായി പങ്കുവയ്ക്കുകയാണ് ശ്രീലേഖ ഐപിഎസ്. പുതിയ ലക്കം ’വനിത’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ അനുഭവങ്ങൾ തുറന്നുപറയുന്നത്.
"സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും നിയന്ത്രണം വിട്ടുപോകും. കിളിരൂർ കേസിലെ പെൺകുട്ടിയുടെ മൊഴി ഞാനാണു രേഖപ്പെടുത്തിയത്. ആശുപത്രിക്കിടക്കയിൽ മരണത്തിന്റെ വക്കിലായിരുന്നു ആ പാവം കുട്ടി. പറഞ്ഞു പറ്റിച്ച്, തന്നെ പലര്‍ക്കും കാഴ്ചവച്ച ലതാ നായരെക്കുറിച്ചു പറയുമ്പോള്‍ ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ വിറച്ചിരുന്നു. തീരെ ദുര്‍ബലമായ വിരലുകള്‍ കൊണ്ട് എന്റെ കൈയില്‍ മുറുകെ പിടിച്ച് അവള് പറഞ്ഞു, ‘മാഡം, ആ സ്ത്രീയെ കിട്ടിയാൽ എനിക്കു വേണ്ടി രണ്ടടി കൊടുക്കണം. ഈ പാവം പിടിച്ച ഈ പെണ്ണിനോട് എന്തിനിങ്ങനെ ചെയ്തു എന്നു ചോദിക്കണം.’’
പ്രതിയായ ലതാ നായരെ ചോദ്യം ചെയ്യാൻ പിന്നീട് അവസരം കിട്ടി. സംസാരിക്കുന്നതിനിടെ അവർ പ്രകോപിതയായപ്പോൾ ഞാന്‍ സര്‍വശക്തിയുമെടുത്ത് ഒരടി കൊടുത്തു. ആ അടിയില്‍ അവര്‍ താഴെ വീണു. ആരുടെയോ നേരത്തേയുള്ള ഉപദേശം കൊണ്ടാകാം അവര്‍ അവിടെ കിടന്നു ‘നെഞ്ചുവേദനിക്കുന്നേയെന്നു’ പറഞ്ഞു ബഹളം വച്ചു. അതുകൊണ്ട് അവള് പറഞ്ഞതു പോലെ രണ്ടടി കൊടുക്കാനുള്ള അവസരം ലഭിച്ചില്ല. ഇങ്ങനെ നിയന്ത്രണം നഷ്ടപ്പെട്ടു പോയ അപൂർവം സന്ദർഭങ്ങളേ ജീവിതത്തിലുള്ളൂ." ശ്രീലേഖ പറയുന്നു.