‘എത്ര കാലത്തേക്ക് നമ്മളിങ്ങനെ കാത്തിരിക്കും?’ എന്ന വിഷയത്തിലായിരുന്നു ഹിന്ദി കഥാരചനാ മത്സരം. സ്വജീവിതത്തിന്റെ മണ്ണും ഉപ്പും ചേർത്തു മഹാലക്ഷ്മി എഴുതിയ കഥയ്ക്ക് എ ഗ്രേഡ്. പ്രതിസന്ധികളുണ്ടായിട്ടും പഠനത്തിൽ താൽപര്യമുള്ള കുട്ടി നടത്തുന്ന ശ്രമങ്ങളായിരുന്നു കഥയുടെ ഉള്ളടക്കം.
കാസർകോട് കുറവ ഗോത്രത്തിൽ നിന്നുള്ള മഹാലക്ഷ്മിക്കു കൈത്താങ്ങ് അച്ഛൻ കെ. ബാബുവായിരുന്നു. കോവിഡ് അച്ഛനെ കവർന്നതോടെ ജീവിതം പ്രതിസന്ധിയിലായി. അമ്മ ശശികല ബീഡികെട്ട് ജോലി ചെയ്താണു ജീവിതം മുന്നോട്ടു നയിക്കുന്നത്.
സ്കൂൾ അധികൃതരുടെയും അച്ഛന്റെ സുഹൃത്തുക്കളുടെയും സഹായമാണു സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരമൊരുക്കിയത്. മഞ്ചേശ്വരം എസ്വിവിഎച്ച്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണു മഹാലക്ഷ്മി.