വർക്കല ഹെലിപ്പാടിനു സമീപം റിസോർട്ടിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയ തമിഴ്നാട് സ്വദേശിനിയായ കോളജ് വിദ്യാർഥിനി മരിച്ചു. ഡിണ്ടിഗൽ കരികാലി സേവഗൗണ്ടച്ചിപാടിയിൽ മഹേഷ് കണ്ണന്റെ മകൾ ദാഷരിത(21) ആണ് മരിച്ചത്. കോയമ്പത്തൂർ നെഹ്റു എയ്റോനോട്ടിക്കൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയാണ്. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഇതേ കോളജിലെ മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ ഏഴു വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലാണ്.
സഹപാഠിയായ സുഹൃത്തിനൊപ്പം 20നാണ് റിസോർട്ടിൽ താമസത്തിനെത്തിയത്. തിങ്കൾ രാവിലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആസ്തമ അസുഖബാധിതയാണെന്ന സൂചനയുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചാകും കേസന്വേഷണമെന്നു പൊലീസ് അറിയിച്ചു. കോളജിൽ നിന്നുള്ള നാലു പെൺകുട്ടികൾ ഉൾപ്പെടെ എട്ടു വിദ്യാർഥികളാണ് വർക്കലയിലെത്തിയത്.
ആറു പേരുൾപ്പെട്ട സംഘം 17നും പിന്നാലെ ദാഷരിതയും കൂട്ടുകാരനും ശനിയാഴ്ചയുമെത്തി. മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവർ എത്തുന്നതോടെ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലാകും കേസ് റജിസ്റ്റർ ചെയ്യുകയെന്നു പൊലീസ് അറിയിച്ചു. കൂടെയുള്ള വിദ്യാർഥികളുടെ മൊഴികൾ രേഖപ്പെടുത്തി ഇവരുടെ മാതാപിതാക്കളോടും സ്ഥലത്തെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾ താമസിച്ച റിസോർട്ട് സീൽ ചെയ്തു പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിഐജി സഞ്ജയ് ഗുരുഡിൻ, റൂറൽ പൊലീസ് മേധാവി പി.കെ.മധു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.