Thursday 15 November 2018 05:01 PM IST : By സ്വന്തം ലേഖകൻ

‘അമ്മക്കുരങ്ങിനെ രക്ഷിക്കാൻ നോക്കി, പക്ഷേ...’; ആ കുരങ്ങിന് പിന്നെയെന്ത് സംഭവിച്ചു? ഫൊട്ടോഗ്രാഫർ പറയുന്നു

viral-photo

ചോര പൊട്ടിയൊലിക്കുമ്പോഴും കുഞ്ഞിനെ മാറോടണച്ച് നിൽക്കുന്ന അമ്മക്കുരങ്ങിന്റെ ചിത്രം സോഷ്യൽ മീഡിയയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ജീവിക്കുന്ന തെളിവായിരുന്നു ആ ചിത്രം. മനുഷ്യമനസാക്ഷിയെ ഏറെ അസ്വസ്ഥമാക്കിയ ആ ചിത്രത്തിനു പിന്നിലുള്ള രഹസ്യവും ആ വൈറൽ ചിത്രമെടുത്ത ഫൊട്ടോഗ്രാഫറും ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ മറനീക്കി പുറത്തു വന്നിരിക്കുകയാണ്

മൂന്നാര്‍ സ്വദേശി അഗസ്റ്റിനാണ് ഈ വൈറല്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. കോയമ്പത്തൂരില്‍ പിതാവിനൊപ്പം പോയി മടങ്ങിവരുന്ന വഴിയിലാണ് അമ്മക്കുരങ്ങിന്റെയും കുഞ്ഞിന്റെയും ദയനീയ കാഴ്ച അഗസ്റ്റിൻ കാണുന്നത്. ആർജെ സുമിയാണ് ഈ വൈറൽ ഫൊട്ടോഗ്രാഫറെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്.

കോയമ്പത്തൂരിലേക്ക് പോകുമ്പോള്‍ ഈ കുരങ്ങുകളെ കണ്ടിരുന്നെന്നും യാത്രക്കാര്‍ നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കുകയായിരുന്നു അവരെന്നും കുറിപ്പില്‍ പറയുന്നു. പിന്നീട്, മടങ്ങി വരുമ്പോഴാണ് കണ്ണീരണിയിച്ച ദൃശ്യം കണ്ടത്. പുറത്തിറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം തട്ടിയ ആഘാതത്തില്‍ മനുഷ്യരെ അടുക്കാന്‍ സമ്മതിക്കാത്ത അവസ്ഥയിലായിരുന്നു കുരങ്ങെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെൺകുരങ്ങ്; ഈ ചിത്രം പകർത്തിയത് അഗസ്റ്റിനാണ്: അതിനൊരു കാരണമുണ്ട്

വാഹനാപകടത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെൺ കുരങ്ങ്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും വൈറൽ ആയ ചിത്രമാണിത്. എന്നാൽ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ ആരാണെന്ന് സോഷ്യൽ മീഡിയയ്ക്ക് വ്യക്തതയില്ലായിരുന്നു. ഇപ്പോൾ ഈ ചിത്രമെടുത്തത് താനാണെന്ന് വ്യക്തമാക്കി മൂന്നാർ സ്വദേശിയായ അഗസ്റ്റിൻ രംഗത്തെത്തിയിരിക്കുന്നു.

വേദനയൂറുന്ന ഈ ചിത്രം താൻ പകർത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിൻ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരിൽ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവർ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയിൽ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കിൽ ആളുകൾ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങൾ നൽകി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോൾ കണ്ടത്. എന്നാൽ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തൻറെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോൾ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തിൽ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിൻ പറഞ്ഞു.

സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്‌തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങൾ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിൻ പറഞ്ഞു. അതിനിടയിൽ അഗസ്റ്റിൻ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ഒരു ചിത്രവും പകർത്തിയിരുന്നു.

കുറച്ചു നാളുകൾക്ക് മുൻപ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളിൽ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന ിടത്തിൽ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നതെന്നും അഗസ്റ്റിൻ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്ന് അഗസ്‌ററ്ിന് തോന്നിയത്.

ഈ ഒരു കാര്യം ലോകത്തോടു പറയുവാൻ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാൻ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിൻ പറയുന്നു. ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനിൽ അത് വൈറലാകുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് അഗസ്റ്റിൻ ഇപ്പോൾ രംഗത്തു വന്നതും.

ഈ ഭൂമി മനുഷ്യർക്കു മാത്രമല്ല ഇത്തരത്തിലുള്ള ജീവികൾക്കും കഴിയാനുള്ള ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് അഗസ്റ്റിൻ. മനുഷ്യൻ അവനെ ലാഭത്തിനുവേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് ഇരയാകുന്നത് ഇങ്ങനെയുള്ള പാവം മൃഗങ്ങളാണ്. ഈ വ്യവസ്ഥിതി മാറണം. അവരുടെ ജീവിതവും അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ വെറുതെ പറഞ്ഞാൽ ആരും വായിക്കില്ല. അതിനുവേണ്ടിയാണ് താൻ ഈ ചിത്രം പകർത്തിയത്.