കോവിഡ് പ്രതിരോധത്തിനു ഫണ്ട് കണ്ടെത്താനുള്ള പദ്ധതിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും രണ്ടു കോടി രൂപ സംഭാവനയായി നൽകി. ഏഴു കോടി രൂപ സമാഹരിക്കാനുള്ള ക്രൗഡ് ഫണ്ടിങ് (ജനങ്ങളിൽനിന്നു പണം പിരിക്കൽ) പദ്ധതിക്കു രൂപംകൊടുത്തതിനു ശേഷമാണു തുടക്കമെന്ന നിലയിൽ കോലിയും അനുഷ്കയും വൻതുക സംഭാവനയായി കൊടുത്തത്.
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ Ketto മുഖേനയാണു ധനസമാഹരണം. InThisTogether എന്ന ഹാഷ്ടാഗിൽ ക്യാംപെയ്നും ഇതിനുവേണ്ടി ആരംഭിച്ചിട്ടുണ്ട്. ഏഴു ദിവസത്തേക്കാണ് ക്യാംപെയ്ൻ. എസിടി ഗ്രാന്റ്സ് എന്ന ഏജൻസിയാണ് കോവിഡ് പ്രതിരോധത്തിനായി പണം ചിലവഴിക്കുക. ഓക്സിജൻ വിതരണം, ടെലിമെഡിസിൻ സൗകര്യമൊരുക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി പണം വിനിയോഗിക്കുമെന്നാണ് അറിയിപ്പ്.