Thursday 09 November 2023 12:20 PM IST

‘19 വയസുള്ളപ്പോൾ 2 കുട്ടികളുടെ അമ്മയായി അഭിനയിച്ചു, സ്ക്രീനിൽ എന്റെ പ്രായം കാണിക്കണം എന്ന് ഓർക്കാറില്ല’: സംഗീത പറയുന്നു

Vijeesh Gopinath

Senior Sub Editor

sangeetha

സിനിമയിലെ സംഗീത ‘ചിന്താവിഷ്ടയായ ശ്യാമളയിലെ’ വിജയനെ പോലെയാണ്. അങ്ങനെ നോക്കി ഇരിക്കുമ്പോള്‍ ഒറ്റ മുങ്ങൽ. ഇടയ്ക്ക് ‘ഞാനിവിടെ തന്നെയുണ്ടായിരുന്നല്ലോ’ എന്ന മട്ടിലൊരു തിരിച്ചു വരവും. ഇതിനിടയിൽ സിനിമയിലേക്കു മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ പലരും നടത്തും. പക്ഷേ, അതിനൊന്നും പിടികൊടുക്കാതെ സംഗീത ഒാടിക്കൊണ്ടേയിരുന്നു.

ഒൻപത് വർഷം മുൻപ് ഒരേ ഒരാൾക്കു മാത്രമാണ് അതിനു കഴിഞ്ഞത്– ശ്രീനിവാസന്. നമ്പർ തപ്പിയെടുത്തു ശ്രീനിവാസൻ സംഗീതയെ വിളിക്കുന്നു. കോൾ കണ്ടപ്പോഴേ ഉറപ്പിച്ചു, അഭിനയിക്കണമെന്നു പറയാനാണു വിളിക്കുന്നത്. എന്തെങ്കിലും തിരക്കു പറഞ്ഞു മുങ്ങണം. മകളുടെ പഠനത്തെക്കുറിച്ചു പറയാം. സംഗീത ഫോൺ എടുത്തു. ശ്രീനിവാസന്റെ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു. ‘‘സംഗീത മഹാത്മാഗാന്ധിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ’’

ഉണ്ടെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം. ‘‘അ ദ്ദേഹം അനുഭവിച്ച ത്യാഗം എത്രയാണെന്ന് അറിയില്ലേ? അത്രയൊന്നും സംഗീത സിനിമയ്ക്കു വേണ്ടി ചെയ്യേണ്ട. എനിക്കു വേണ്ടി മാത്രം ഒരു സിനിമയിൽ അഭിനയിക്കണം.’

പൊട്ടിച്ചിരിയോടെ സംഗീത പറയുന്നു,‘‘ പറ്റില്ല എന്നു പറയാനിരുന്ന എനിക്ക് യെസ് പറഞ്ഞു വയ്ക്കേണ്ടി വന്നു. അതായിരുന്നു ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന സിനിമ. അതെന്റെ തിരിച്ചു വരവായിരുന്നില്ല, ശ്രീനി സാർ വിളിച്ചതുകൊണ്ടു മാത്രം അഭിനയിച്ചു. അത് കഴിഞ്ഞ് പിന്നെയും മടങ്ങി പോയി.

പക്ഷേ, ഈ വരവിൽ എന്റെ ഭാഗത്തു നിന്ന് ഇടവേളകൾ ഉണ്ടാവില്ല. ഞാൻ മാത്രം തീരുമാനിച്ചിട്ടു കാര്യമില്ലെന്നറിയാം, സിനിമയല്ലേ?’’ ചെന്നൈയി ൽ ജനിച്ചു വളർന്ന സംഗീത തമിഴ് തൊട്ട മലയാളത്തിൽ സംസാരിച്ചു തുടങ്ങി.

മടങ്ങി വരവു ചാവേറിലൂടെ. പക്ഷേ വളരെ ചെറിയ റോൾ. എന്താണ് അങ്ങനെയൊരു തീരുമാനം?

‘ഞാനൊരു സിനിമ ചെയ്യുന്നുണ്ട്, അതിലൊരു ക ഥാപാത്രത്തിന് എന്റെ മനസ്സിൽ ചേച്ചിയുടെ മുഖമാണ്. ’ ഇതായിരുന്നു സംവിധായകൻ ടിനു പാപ്പച്ചൻ ആദ്യം പറഞ്ഞത്. ഒരു വർഷമായിട്ട് സിനിമയിലേക്കു തിരിച്ചു വന്നാലോ എന്ന ആലോചന ഉണ്ടായിരുന്നു.

ആ ഫോൺകോളിനു ശേഷമാണ് ടിനുവിന്റെ അജഗജാന്തരം ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ സിനിമയുടെ രീതി ഒരുപാടിഷ്ടമായി. അതുകൊണ്ടാണ് ഈ സിനിമയിലൂടെ തിരിച്ചു വരാം. കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പമല്ല, ഈ പ്രൊജക്ടാണ് എന്നെ ആകർഷിച്ചത്.

പിന്നെ, ജോയ് സാറിന്റെയാണല്ലോ(ജോയ് മാത്യ) തിരക്കഥ. അതിലും വാല്യു കണ്ടു. വർഷങ്ങൾക്കു മുന്നേ അങ്കിൾ‌ സിനിമയിൽ മമ്മൂട്ടിസാറിനൊപ്പം അഭിനയിക്കാൻ അദ്ദേഹം വിളിച്ചതാണ്.

ചാവേറിനു ശേഷം ഇപ്പോൾ അർജുൻ രമേഷ് സംവിധാനം ചെയ്യുന്ന പരാക്രമം എന്ന സിനിമയിൽ അഭിനയിക്കുന്നു.

എന്തിനാണ് ഇത്രയും മാറി നിന്നത്?

സത്യം പറഞ്ഞാൽ അതെനിക്കും അറിയില്ല. മനപൂർവം മാറി നിന്നതല്ല. അങ്ങനെ സംഭവിച്ചതാണ്. കല്യാണം കഴിഞ്ഞു, മകൾ ജനിച്ചു. ആ തിരക്കിൽ ഞാൻ സിനിമയിൽ അഭിനയിച്ചിരുന്നെന്ന് പോലും മറന്നു പോയി. കുട്ടിക്കാലം മുതൽക്കേ ‘ഡെഡിക്കേറ്റഡ് ആർടിസ്റ്റ്’ ആവാനാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെ വീട്ടിലെ കാര്യങ്ങൾക്കിടയിൽ ഒാടിവന്ന് പാതി മനസോടെ അഭിനയിക്കാൻ തോന്നിയില്ല. ലൊക്കേഷനിലെത്തിക്കഴിഞ്ഞാൽ ഒാടി പോവാനും പറ്റില്ല. അങ്ങനെയൊക്കെയാണു ഞാൻ ചിന്തിച്ചത്.

കുട്ടിക്കാലത്തേ സിനിമയിൽ എത്തിയെങ്കിലും ജീവിതത്തിൽ ആ ‘ലൈംലൈറ്റിൽ’ നിൽക്കാൻ ആഗ്രഹിച്ചിട്ടേയില്ല. ആ കാര്യത്തിൽ ‘ശ്യാമള’യാണ്. വീട്ടിലെ കാര്യങ്ങളെല്ലാം ഒാടി നടന്നു നോക്കുന്ന ആൾ. മാറി നിന്നതും ഇപ്പോൾ തിരിച്ചു വന്നതും ഒന്നും മുൻകൂട്ടി തീരുമാനിക്കപ്പെട്ടതല്ല. ജീവിതത്തിനൊപ്പം ഒഴുകി പോവാനാണ് ഇഷ്ടം.

മാറി നിന്ന കാലത്തും മലയാള സിനിമകൾ ഞാൻ കാണാറുണ്ടായിരുന്നു. നായാട്ടും ഉയരെയും പ്രേമവുമൊക്കെ ആവർത്തിച്ചു കണ്ട സിനിമകളാണ്.

മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് അലമാരയിൽ കാണുമ്പോൾ മാറി നിൽക്കേണ്ടിയിരുന്നില്ലെന്നു തോന്നാറില്ലേ?

അങ്ങനെയൊന്നും ഇല്ല. ആ ദിവസങ്ങളിൽ ഞാൻ സന്തോഷിക്കുകയായിരുന്നു. ഏതുകാര്യവും ഇഷ്ടത്തോടു കൂടിയെ എനിക്ക് ചെയ്യാനാവൂ. കംഫർടബിൾ സോൺ‌ എന്ന വാക്കിന് എന്റെ അർഥം വേറെയാണ്. സന്തോഷം പകരുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന സ്ഥലമാണ് എന്റെ കംഫർട്സോൺ. അന്നതു വീടായിരുന്നു.

തേടി വന്ന ഒരുപാടു സിനിമകളിൽ ഞാൻ അഭിനയിച്ചില്ല. ആ സിനിമകൾ റിലീസ് ആയപ്പോൾ ഇതിൽ അഭിനയിക്കേണ്ടതായിരുന്നല്ലോ എന്നു മാത്രം തോന്നും. അല്ലാതെ വിഷമിച്ചിട്ടൊന്നുമില്ല. ആരുടെയും നിർബന്ധത്തിനല്ലല്ലോ, വീടും സിനിമയും ഒരുമിച്ചുകൊണ്ടു പോകാൻ കഴിയാത്തതു കൊണ്ടാണല്ലോ വേണ്ടെന്നു വച്ചത്. അപ്പോൾ കുറ്റബോധം തോന്നേണ്ട ആവശ്യമില്ല.

മോൾ പഠനവുമായി വീട്ടിൽ നിന്ന് അകന്നു നിന്നപ്പോൾ മുതൽ തിരിച്ചു വരവിനെക്കുറിച്ച് ഒാർത്തു തുടങ്ങി. ഇപ്പോൾ അവൾ‌ പൈലറ്റ് ലൈസൻസ് എടുത്തു. ഇനി എന്റെ പിന്തുണ അത്ര വേണ്ടിവരില്ലല്ലോ...

സായി തേജസ്വതി. മകളുടെ പേരിന് നല്ല ഭംഗിയുണ്ടല്ലോ?

സായി ഭക്തയായിരുന്നു. കുഞ്ഞു ജനിച്ചാൽ പേരിനൊപ്പം സായി എന്നു ചേർക്കാമെന്ന് പ്രണയകാലത്തേ പ്രാർഥിച്ചിരുന്നു. മകൾ ജനിച്ചപ്പോൾ എന്റെ സഹോദരീ ഭർത്താവ് ന്യൂമറോളജി നോക്കി എസ് ഇൽ തുടങ്ങുന്ന പേര് നല്ലതാണെന്നു പറഞ്ഞു. അതോടെ ഉറപ്പിച്ചു, പേരിന്റെ ആദ്യ വാക്ക് സായി. ‘തേജസ്വതി’ കണ്ടെത്തിയത് ഭർത്താവ് ശരവണൻ ആണ്. ‘രാജാവിന്റെ മകൾ’, അതാണ് ആ വാക്കിന്റെ അർഥം.

ജിംനാസ്റ്റിക് ആയിരുന്നു അവളുടെ ആദ്യ സ്വപ്നം. ദേശീയതലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഇടയ്ക്കു കാലിനു ചെറിയൊരു പരുക്കു പറ്റി. കഠിനമായ പരിശീലനം തുടർന്നാൽ വീണ്ടു പരുക്കു പറ്റാമെന്ന് ഡോക്ടർ പറഞ്ഞതോടെ അതിൽ നിന്നു പിന്മാറി.

പത്താം ക്ലാസിൽ വച്ച് അവൾ എന്താവണം എന്ന സ്വപ്നം പറഞ്ഞു–പൈലറ്റ്. എല്ലാവരും ഞെട്ടി. രണ്ടു വീട്ടിലെയും അമ്മമാർക്ക് ആഗ്രഹം ഡോക്ടറാക്കാൻ. പ്ലസ് ടു കഴിയുമ്പോൾ ആഗ്രഹത്തിനെന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്നു ഞാൻ പ്രതീക്ഷിച്ചു, പക്ഷേ, അവൾ ഉറപ്പിച്ചു. ഇപ്പോൾ കോഴ്സ് പൂർത്തിയാക്കി. ലൈസൻസ് കിട്ടി. ഇനി പറക്കട്ടെ, അവളുടെ ആഗ്രഹമല്ലേ...

പ്രണയവിവാഹം ആയിരുന്നല്ലോ, നാൽപതുകളിൽ എത്തുമ്പോൾ ആ പഴയ പ്രണയകാലം ഒാർക്കാൻ രസമല്ലേ?

അത് ഞങ്ങൾക്ക് മാത്രം അറിയുന്ന കാലം അല്ലേ, പറഞ്ഞാൽ അതിന്റെ സൗന്ദര്യം നഷ്ടപ്പെടും. ഭർത്താവ് ശരവണൻ ക്യാമറാമാനും സംവിധായകനുമാണ്. ഞാനും വിജയ്‍യും അഭിനയിച്ച ‘പൂവെ ഉനക്കാെഗ ’ സിനിമയുടെ ക്യാമറാമാനായിരുന്നു ശരവണൻ. ആ പരിചയം പ്രണയമായി. പിന്നെ, വിവാഹം കഴിച്ചു.

ടൈഗർ,അലിബായി,സ്മാർട് സിറ്റി തുടങ്ങിയ മലയാള സിനിമയിലും അദ്ദേഹം ക്യാമറാമാനായിരുന്നു. ആ സമയത്ത് എന്നെ എന്താണ് അഭിയിപ്പിക്കാത്തത് എന്ന് അദ്ദേഹത്തോടു പലരും ചോദിക്കാറുണ്ടായിരുന്നു. 2010ൽ അച്ഛന്റെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഡിപ്രഷനിലേക്കു പതുക്കെ നീങ്ങി, അപ്പോഴും അദ്ദേഹം പറഞ്ഞു, വീണ്ടും അഭിനയിക്കൂ എന്ന്.

sangeetha-innn67789

ചിന്താവിഷ്ടയായ ശ്യാമളയിലേക്കു മോഹൻലാലാണ് സംഗീതയുടെ പേരു നിർദേശിച്ചതെന്നു കേട്ടു,ശരിയാണോ?

ഞാനും കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. ശ്രീനിസാറിനോട് അത് ചോദിക്കണം എന്നു വിചാരിച്ചിരുന്നു.

ലാൽസാറിനൊപ്പം ‘നാടോടി’യിലാണ് അഭിനയിച്ചത്. അന്ന് ഒൻപതാം ക്ലാസിൽ പഠിക്കുന്നു. പിന്നെയും നാലഞ്ചു വർഷം കഴിഞ്ഞാണു ചിന്താവിഷ്ടയായ ശ്യാമള. ഒരു കുട്ടിയായി അഭിനയിച്ച എന്നെ ലാൽസാറിന് ഒാർമയുണ്ടാവുമോ എന്നെനിക്ക് അറിയില്ല.

എത്ര ജന്മം കഴിഞ്ഞാലും മറക്കാനാവാത്ത സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം കിട്ടിയതുകൊണ്ടു മാത്രമല്ല അത്. ഇപ്പോഴും പലർക്കും ഞാൻ ശ്യാമളയാണ്. സംഗീത എന്ന പേരു പോലും ഒാർക്കില്ല. 19 വയസ്സുള്ള എന്നെ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷത്തിൽ അഭിനയിപ്പിച്ചതു ശ്രീനിസാറാണ്. അദ്ദേഹം പറഞ്ഞത് അനുസരിച്ചു. അതേ ഞാൻ ചെയ്തിട്ടുള്ളൂ.

19 വയസുള്ളപ്പോൾ രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിച്ചു. അന്നു പലരും ചെയ്യാൻ പേടിക്കുന്ന കാര്യമാണത്...

അതിനു മുൻപും എന്നേക്കാൾ പ്രായമുള്ള റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതെന്റെ ജോലി ആയിട്ടാണ് കണ്ടത്.തിരക്കഥ ഇഷ്ടപ്പെട്ടാൽ,നല്ല കഥാപാത്രമായാൽ അഭിനയിക്കും. അതാണ് എന്നത്തെയും തീരുമാനും. സ്ക്രീനിൽ എന്റെ പ്രായം കാണിക്കണം എന്നൊന്നും ഒാർക്കാറില്ല. ചാവേറിലും എന്നേക്കാൾ പ്രായമുള്ള അമ്മ വേഷമാണ്.

അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ ഒരാൾക്ക് ഇങ്ങനെയല്ലേ ചിന്തിക്കാനാവൂ. ഞാൻ പഠിച്ചതും വളർ‌ന്നതും എല്ലാം ചെന്നൈയിലാണ്. അച്ഛന്റെ വീട് മലപ്പുറം കോട്ടയ്ക്കലും അമ്മ പാലക്കാടും.

ശരിക്കും ചേട്ടനെയാണ് ആദ്യം സിനിമ േതടി വന്നത്. മിസ്റ്റർ ഇന്ത്യയുടെ തമിഴ് റീമേക്കായ എൻ രത്തത്തിൻ രത്തമേ എന്ന സിനിമയിലേക്കാണ് ചേട്ടന് അവസരം കിട്ടിയത്. ഒഡിഷന് ഞാനും പോയി. എന്നാൽ അവർ മറ്റൊരു കുട്ടിയെ മുൻപേ തിരഞ്ഞെടുത്തിരുന്നു. ഞാൻ വന്നത് ഒഡിഷനാണെന്നു കരുതി അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. അന്നെനിക്ക് പത്തു വയസ്സായിരുന്നു. പിന്നെ കുറച്ചു സിനിമയിൽ ‘ആൾക്കൂട്ടത്തിലെ കുട്ടിയായി’. അതു കഴിഞ്ഞ് നായികയും.

തിലകൻ, ഇന്നസെന്റ്, മറഞ്ഞു പോയ എത്ര പ്രതിഭകൾക്കൊപ്പമാണ് അഭിനയിച്ചിരിക്കുന്നത് അല്ലേ?

അതെന്റെ വലിയ ഭാഗ്യമായാണ് തോന്നാറുള്ളത്. ആ സിനിമകൾ കാണുമ്പോൾ അവരെക്കുറിച്ചൊക്കെ ഒാർക്കാറുണ്ട്. നരേന്ദ്രപ്രസാദ് സാർ, രാജൻപിദേവ് സാർ... മൺമറഞ്ഞു പോയ എത്ര പ്രതിഭകൾ.

അന്ന് വെറും കുട്ടിയായിരുന്നില്ലേ ഞാൻ.അതുകൊണ്ടു തന്നെ ഇവരെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. സിനിമയിലെ അവരുടെ അനുഭവസമ്പത്തും അറിവുമൊന്നും ചോദിച്ചു മനസ്സിലാക്കാൻ പറ്റിയില്ലെന്ന സങ്കടമുണ്ട്.

sangeetha-actress

സോഷ്യൽമീഡിയയിൽ സജീവമല്ലല്ലോ?

സോഷ്യൽ മീഡിയയിൽ നിന്നു മാറി നിന്നെന്നല്ല, മറിച്ച് അതിൽ വന്നിട്ടേയില്ല എന്നാണ് പറയേണ്ടത്. ആരൊക്കെയോ ഫെയ്സ് ബുക്കിലും ഇൻസ്റ്റയിലുമെല്ലാം പേജുകൾ ഉണ്ടാക്കി. അതൊന്നും എന്റേതല്ല. അതിനേക്കാൾ തമാശ വിക്കിപീഡിയയിൽ ആണ്. ഞാൻ ജനിക്കും മുന്നേയുള്ള സിനിമയിൽ അഭിനയിച്ചെന്ന് അതിലുണ്ട്. അതു കണ്ട് ചിലർ ചോദിക്കും, എംടിയുടെ മഞ്ഞിലൊക്കെ അഭിനയിച്ചിട്ടുണ്ടോ എന്ന്. അത് ഞാനല്ല.

വനിതയിലെ അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു, ഫോ ണിൽ ഇപ്പോൾ പാൽക്കാരന്റെയും പത്രക്കാരന്റെയുമൊക്കെ നമ്പരുകളേ ഉള്ളൂ എന്ന്. ഇപ്പോഴോ?

ഇപ്പോൾ പിന്നെയും സംവിധായകരുടെയും നിർമാതാക്കളുടെയും നമ്പർ സേവ് ചെയ്തിട്ടുണ്ട്. വാട്സാപ്പ് പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതൊക്കെ ഉപയോഗിച്ചു തുടങ്ങി. വീണ്ടും സിനിമയിലേക്ക് എത്തിയതിന്റെ മാറ്റങ്ങൾ ഞാൻ ആസ്വദിക്കുന്നുണ്ട്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ